തിരുവനന്തപുരം: ഇടുക്കിയില്‍ നിലവിലുള്ള പവര്‍ഹൗസ് കൂടാതെ പുതുതായി ഒരു പവര്‍ഹൗസ് കൂടി നിര്‍മിക്കുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഇതിനായി നടത്തിയ പ്രാഥമിക പഠനത്തില്‍ പദ്ധതി വിജയകരമായിരിക്കുമെന്നാണ് കണ്ടെത്തിയിട്ടുണ്ട്. സാധ്യതാപഠനം പുരോഗമിക്കുകയാണ്. പഠന റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാകും. ഇതുകൂടി അനുകൂലമായാല്‍ വലിയ മുന്നേറ്റം ഉണ്ടാക്കാം.
നിലവിലുള്ള ഡാമിന് അനുബന്ധമായി തന്നെയാകും പുതിയ പവര്‍ഹൗസ് നിർമ്മിക്കുക. ഇടുക്കി ജലസംഭരണിയില്‍ സൗരോര്‍ജ പാനല്‍ ഉപയോഗിച്ച് കുറഞ്ഞചിലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയും പരിഗണനയിലുണ്ട്. സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വീടുകളുടെയും ഉപയോഗപ്പെടുത്തിയുള്ള പുരപ്പുറ സൗരോര്‍ജ പദ്ധതി നടപടികള്‍ വിജയകരമായിനീങ്ങുകയാണ്. 34000 അപേക്ഷകര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു. 1000 മെഗാവാട്ടിന്റെ സൗരോര്‍ജ വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യം.
വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി 11 കോടി എല്‍ഇഡി ബള്‍ബുകളും ട്യൂബുകളും വിതരണം ചെയ്യുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതി ലക്ഷ്യമിടുന്നു. വൈദ്യുതിമേഖലയിലെ അപകടങ്ങള്‍ ഒഴിവാക്കുന്ന ഇ-സേഫ് പദ്ധതിയാണ് മറ്റൊന്ന്.
കെഎസ്ഇബിയുടെ പത്തു ജലസംഭരണികളുടെ ശേഷി വര്‍ധിപ്പിക്കും. ജലസേചനവകുപ്പിന്റെ ഡാമുകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാകുമിത്. ബ്രഹ്മപുരം നിലയത്തിന്റെ കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്. വേനല്‍കാലത്ത് ഇക്കുറിയും ലോഡ്ഷെഡ്ഡിങ്ങോ പവര്‍കട്ടോ ഉണ്ടാകില്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പഞ്ഞു. കെഎസ്ഇബി മാനേജിംഗ് ഡയറക്ടര്‍ എന്‍എസ് പിള്ളയും സന്നിഹിതനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക