മലയാളത്തിന്റെ ആദ്യ സൂപ്പർസ്റ്റാർ, നിത്യ ഹരിത നായകൻ പ്രേം നസീർ ഓർമ്മയായിട്ട് ഇന്നേക്ക് 30 വർഷം. 1989 ജനുവരി 16 ന് ചെന്നൈയിൽ വച്ചായിരുന്നു നസീറിന്റെ അന്ത്യം. 62 വയസ്സായിരുന്നു. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി വേഷം ചെയ്തു എന്ന ലോക റെക്കോഡ്, ഇന്നും നസീറിന് സ്വന്തം. 700 സിനിമകളിലാണ് നസീർ നായകാനായി വേഷമിട്ടത്.
ചിറിഞ്ഞിക്കൽ അബ്ദുൾ ഖാദർ എന്നാണ് നസീറിന്റെ യഥാർത്ഥ പേര്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെ കുഞ്ചാക്കോയും കെ.വി. കോശിയും തിക്കുറിശ്ശിയെ സമീപിച്ചാണ് അദ്ദേഹത്തിന്റെ പേര് നസീർ എന്ന് പുനർനാമകരണം ചെയ്തത്. പിന്നീട് ജനകീയ നായകനിലേക്കുള്ള വളർച്ച വളരെ പെട്ടന്നായിരുന്നു. പൊന്നാപുരം കോട്ട എന്ന സിനിമയിലൂടെ നസീർ എന്ന പേര് സംവിധായകൻ കുഞ്ചാക്കോ ആണ് പ്രേം നസീർ എന്നാക്കിയത്.
എക്സെൽ കമ്പനിക്കുവേണ്ടി ആയിരുന്നു അദ്ദേഹം ചലച്ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്. 1951 ഡിസംബർ 26 നു ക്യാമറക്കു മുന്നിൽ വന്നു. 1952ൽ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. അദ്ദേഹത്തിന്റെ മിക്കവാറും ചിത്രങ്ങളുടെ നിർമ്മാതാക്കൾ ഉദയ, മേരിലാൻഡ് സ്റ്റുഡിയോകൾ ആയിരുന്നു. മലയാളികളുടെ മനസ്സിലെ പുരുഷ സങ്കൽപ്പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേം നസീറിന്റെ ചലച്ചിത്ര കഥാപാത്രങ്ങൾ.
672 മലയാളചിത്രങ്ങളിൽ അഭിനയിച്ച പ്രേംനസീർ 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്നഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഷീലയുമൊത്ത് 130 ചലച്ചിത്രങ്ങളിൽ പ്രണയ ജോഡികളായി അഭിനയിച്ചു. ഇത് ഒരു സർവ്വകാല റെക്കോഡാണ്. 1978-ൽ 41 ചിത്രങ്ങളും 1979-ൽ അദ്ദേഹത്തിന്റെ 39 ചലച്ചിത്രങ്ങളും പുറത്തിറങ്ങി. 781 ചിത്രങ്ങളിൽ 93 വിവിധ നായികമാരുമായി അദ്ദേഹം നായകനായി അഭിനയിച്ചു. ഏറ്റവുമധികം സിനിമകളിൽ നായകനായി അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോർഡ് അദ്ദേഹത്തിനാണ്.
1980 ൽ പുറത്തിറങ്ങിയ തന്റെ 500 മത്തെ ചിത്രമായ കരിപുരണ്ട ജീവിതങ്ങളിലെ അഭിനയത്തിന് ഔട്ട് സ്റ്റാന്റിംഗ് പെർഫോമൻസ് അവാർഡ് ലഭിച്ചു. ആ സമയത്തു രണ്ടുപേർ ഒരുപോലെ ബെസ്റ്റ് ആക്ടർ പട്ടികയിൽ വന്നപ്പോൾ ആണ് പ്രേം നസീറിന് പ്രഥമ ഔട്ട് സ്റ്റാന്റിംഗ് പെർഫോമൻസ് അവാർഡ് ലഭിച്ചത്.
1992-ൽ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി പ്രേം നസീർ പുരസ്കാരം സ്ഥാപിച്ചു. മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കുമുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് രാഷ്ട്രപതിയുടെ പത്മഭൂഷൺ പുരസ്കാരം അദ്ദേഹത്തിനു നൽകി. സർവ്വകാല സംഭാവനകളെ മാനിച്ച് കേരളസംസ്ഥാന പ്രത്യേക ജൂറി അവാർഡ് അദ്ദേഹത്തിന് 1981-ൽ നൽകി.
പ്രേം നസീറും യേശുദാസും ഒരു ഉത്തമ നടൻ-ഗായക ജോഡിയായിരുന്നു. ഇവർ ഒരുമിച്ചുള്ള സംഗീതങ്ങൾ മലയാള സിനിമാചരിത്രത്തിൽ അനശ്വരമായി നിലകൊള്ളുന്നു. 1990 ൽ പുറത്തിറങ്ങിയ കടത്തനാടൻ അമ്പാടി എന്ന ചിത്രമാണ് നസീറിന്റെ ഒടുവിലത്തെ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക