പതിനഞ്ചു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ രക്ഷിക്കാന്‍ ആംബുലന്‍സ് മിഷനുമായി ഇറങ്ങിയ കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സംഘത്തോട് ജനങ്ങളെല്ലാം ഒരുപോലെ സഹകരിച്ചു. ഹൃദയ ശസ്ത്രക്രിയക്കു വേണ്ടിയാണ് കുഞ്ഞുമായി മംഗലാപുരത്തു നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ആംബുലന്‍സ് പുറപ്പെട്ടത്.
കാസര്‍ഗോഡ് സ്വദേശികളായ സാനിയ- മിത്താഹ് ദമ്പതികളുടെ കുഞ്ഞാണിത്. യാത്രക്കിടയില്‍ കുഞ്ഞിനു എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ പരിചരിക്കാന്‍ ആശുപത്രി സേവനം വേണ്ടതു കൊണ്ടാണ് പകല്‍ യാത്ര തീരുമാനിച്ചത്. ആംബുലന്‍സിന്റെ യാത്ര ജനങ്ങളില്‍ എത്തിക്കുന്നതിനായി യാത്ര ഫേസ്ബുക്കില്‍ തത്സമയം ആയിരുന്നു. കേരളാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമാണ് തത്സമയം ടെലികാസ്റ്റിങ് നടത്തിയത്. വഴികളിലെ ഗതാഗത കുരുക്കുകള്‍ പരിഹരിക്കാന്‍ സഹായിക്കും എന്നതിനാലാണ് ഇത്തരമൊരു നടപടി ഉണ്ടായത്. ഓരോ നിമിഷവും കുഞ്ഞിന്റെ ജീവനു വിലപ്പെട്ടതാണെന്നും ആംബുലന്‍സ് എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്തേക്കെത്തിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് രാവിലെ തന്നെ ആവശ്യപ്പെട്ടിരുന്നു. യാത്ര സുഗമമാക്കാനായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വളണ്ടിയര്‍മാര്‍ വഴികളില്‍ നിരന്നിരുന്നു.
എന്നാല്‍ സമൂഹ മാധ്യമങ്ങളിലൂടേയും അല്ലാതേയും നിരവധി പേര് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നാലു എയര്‍പോര്‍ട്ടുകളുള്ള കേരളത്തില്‍ എന്തിനാണ് പിഞ്ചു കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായി റോഡിലൂടെ പായുന്നത്? പിടയുന്ന കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായി ആംബുലന്‍സിന് റോഡിലൂടെ വഴിയൊരുക്കുമ്പോള്‍ രാഷ്ട്രീയ മേലാളന്മാര്ക്ക് വോട്ടു ചോദിക്കാനുള്ള സേവനമാണ് ആകാശമാര്‍ഗം സൃഷ്ടിക്കുന്നതെന്നും സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തുന്നു.
കേരളത്തില്‍ ഇത് ആദ്യത്തെ സംഭവമല്ല. ഇതിനു മുന്‍പും നമ്മള് ജീവനു വേണ്ടി പൊരുതി ചീറി പാഞ്ഞു പോകുന്ന ആംബുലന്‍സിനു വഴിമാറി കൊടുത്തിട്ടുണ്ട്. അത്രമാത്രം സഹകരണ മനോഭാവമുണ്ടായിട്ടും എയര്‍പോര്‍ട്ടുകളെ ഇക്കാര്യത്തിനായി ഉപയോഗപ്പെടുത്താത്തത് പിഴവു തന്നെയാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഒരു എയര്‍ ആംബുലന്‍സ് ആവശ്യമാണ്.
മംഗലാപുരത്തു നിന്ന് 620 കിലോമീറ്റര്‍ സഞ്ചരിച്ച് തിരുവനന്തപുരത്തെത്താന്‍ എടുക്കുന്ന സമയം ഒരു ജീവനെ വച്ചുള്ള വെല്ലുവിളിയാണ്. റോഡ് മാര്‍ഗമുള്ള ആംബുലന്‍സുകള്‍ ഗതാഗത കുരുക്കില്പ്പെടാനുള്ള സാധ്യത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇവ നേരിടാന്‍ എയര്‍ ആംബുലന്‍സ് അനിവാര്യമാണെന്നാണ് ആരോഗ്യ രംഗത്തുള്ളവരടക്കമുള്ള വിദഗ്ദരുടെ അഭിപ്രായം.
കുഞ്ഞിന്റെ ജീവനു വേണ്ടി കേരളം ഒന്നടങ്കം കൈക്കോര്ത്തതോടെ തിരുവനന്തപുരത്തെത്തിക്കേണ്ട കുഞ്ഞിനെ അഞ്ചര മണിക്കൂര്‍കൊണ്ട് കൊച്ചി അമൃത ആശുപത്രിയിലെത്തിക്കാനായി. ആശുപത്രിയില്‍ ഇതിനുള്ള സൗകര്യവും ചികിത്സാ ചിലവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുകയും ചെയ്തു. എന്നാല്‍ ഇത്തരം അടിയന്തരമായ സാഹചര്യങ്ങളില്‍ തീകളിക്കു നില്‍ക്കാതെ ആകാശമാര്‍ഗം ഉപയോഗപ്പെടുത്തുന്നത് പ്രയോജനകരമാകും. കുഞ്ഞിനെ ഹെലികോപ്റ്ററില്‍ എത്തിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും ഇല്ലെന്നുമുള്ള വാദങ്ങള്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ തന്നെ ഉയരുന്നുണ്ട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എയര്‍ ആംബുലന്‍സ് പദ്ധതി തുടങ്ങിയിട്ടുണ്ട്. രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷനും ഇതിനായി കരാറില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത വര്‍ധിക്കുമെന്ന കാരണത്താല്‍ ഇടതു സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചു. എന്നാല്‍ അടിയന്തര സാഹചര്യങ്ങളില്‍ അവയവദാനം ഉള്‍പ്പെടെയുള്ളവയ്ക്കായി എയര്‍ ആംബുലന്‍സ് വേണമെന്ന് ആരോഗ്യ മേഖലയിലുള്ളവര്‍ വാദിക്കുന്നു.
എല്ലാ കാലത്തും എന്നും മാതൃകയായിട്ടുണ്ട് കേരളം.. ഇക്കാര്യത്തിലും മാതൃകയാകണം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആശുപത്രികളിലെത്തിച്ച കുഞ്ഞുങ്ങളുടെ അതിജീവനത്തിനൊപ്പം കേരളത്തിന് എയര്‍ ആംബുലന്‍സ് എന്ന ലക്ഷ്യത്തിന്റെ സാക്ഷാത്കാരം കൂടി സാധ്യമാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക