മലപ്പുറം: വളാഞ്ചേരി പോക്സോ കേസിലെ പ്രതിയായ എൽഡിഎഫ് നഗരസഭാ കൗൺസിലർ ഷംസുദ്ദീനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മലപ്പുറം പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. വളാഞ്ചേരി നഗരസഭ 32 ആം വാർഡിലെ ഇടതുപക്ഷത്തിന്റെ സ്വതന്ത്ര കൗൺസിലറാണ് ഷംസുദ്ദീൻ. പതിനാറ് വയസുകാരിയായ പെൺകുട്ടിയെ ഒരു വർഷമായി പീഡിപ്പിക്കുന്നുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. തുടർന്ന് പൊലീസ് ഇയാൾക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഒരു വർഷമായി ഷംസുദ്ദീൻ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് പെൺകുട്ടി ചൈൽഡ് ലൈനോട് വെളിപ്പെടുത്തിയത്. തനിക്കെതിരെ പരാതി വരുന്നു എന്നറിഞ്ഞപ്പോൾ തന്നെ ഷംസുദ്ദീൻ ഒളിവിൽ പോവുകയായിരുന്നു.
പ്രതിയെ ഒളിവിൽ പോകാൻ മന്ത്രി കെ ടി ജലീൽ സഹായിച്ചു എന്ന ആരോപണം വി ടി ബൽറാം എംഎൽഎയും മുസ്ലീം ലീഗും ഉയർത്തിയിരുന്നു. മന്ത്രിയും ഷംസുദ്ദീനും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് ചില ഫോട്ടോകളും വി ടി ബൽറാം ഫേസ്ബുക്കിലൂടെ പുറത്തുവിടുകയും ചെയ്തു. ഒരാൾ ഭാവിയിൽ എന്താണ് ചെയ്യാൻ പോകുന്നത്, ഭാവിയിൽ ഏത് കേസിൽ അകപ്പെടും തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി കണ്ട് സമീപനം സ്വീകരിക്കാൻ ആകില്ലെന്നും പ്രതിയെ ഒളിവിൽ പോകാൻ താൻ സഹായിച്ചിട്ടില്ലെന്നുമാണ് ആരോപണത്തോടുള്ള കെ ടി ജലീലിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക