https://youtu.be/IlsPodMbv7I
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത കേസില്‍ മന്ത്രവാദിയെ തിരിച്ചറിഞ്ഞതായി പൊലീസ്. ലേഖയുടെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞ മന്ത്രവാദിയെ കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞയാഴ്ചയും വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നുവെന്ന് ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന് മൊഴി നല്കി. വസ്തുവിൽപന നടക്കാത്തതിനു പിന്നിൽ മന്ത്രവാദവും ചന്ദ്രന്റെ അമ്മയുടെയും ബന്ധുക്കളുടെയും എതിർപ്പുമാണെന്നുമാണ് പൊലീസിന്റെ സംശയം. ഇന്നലെ ഭർത്താവ് ചന്ദ്രൻ അടക്കം നാലുപേരെയും കോടതി റിമാൻഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് നെയ്യാറ്റിൻകര ജില്ലാ സെഷൻസ് കോടതി ഇവരെ റിമാൻഡ് ചെയ്തത്.
മരണത്തിന് ഉത്തരവാദി ഭർത്താവും ബന്ധുക്കളുമാണെന്ന് ചുമരിൽ ഒട്ടിച്ചുവച്ച രണ്ടു പേജുള്ള ആത്മഹത്യാക്കുറിപ്പിലും വിശദമാക്കിയിട്ടുണ്ട്. ജപ്തി നടപടികളായിട്ടും ഭർത്താവ് ഒന്നും ചെയ്തില്ലെന്നും സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ ലേഖ ആരോപിച്ചിട്ടുണ്ട്.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ അമ്മ കൃഷ്ണമ്മ വിഷം തന്ന് കൊലപ്പെടുത്താന്‍ നോക്കിയെന്നും ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു. നാട്ടുകാരോട് തന്നെയും മകളെയും കുറിച്ച് തെറ്റായ പ്രചാരണം നടത്തിയെന്നും ആത്മഹത്യാ കുറിപ്പ് വിശദമാക്കുന്നു. ഭാര്യ എന്ന സ്ഥാനം ഒരിക്കല്‍ പോലും നല്‍കിയില്ലെന്നും ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക