തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം ഓരോ ദിവസം കഴിയുന്തോറും ദുരൂഹതകളെറിവരികയാണ്. ബാലഭാസ്കറിന്റെ ഡ്രൈവര്‍ അര്‍ജുനും കേസിലെ സാക്ഷിയായ ജിഷ്ണുവും കേരളം വിട്ടതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. മൊഴി എടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നതിനിടെയാണ് ഇരുവരും സംസ്ഥാനം വിട്ടത്. അര്ജുന് അസമിലും ജിഷ്ണു ഹിമാലയത്തിലും ഉള്ളതായാണ് ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചത്. അപകടത്തില്‍പ്പെട്ട അര്ജുന് ദൂരയാത്ര നടത്തിയതില്‍ അന്വേഷണ സംഘത്തിന് സംശയം വര്‍ധിപ്പിച്ചിട്ടുണ്ട്.
അതിനിടെ വാഹനം ഓടിച്ചിരുന്നത് അര്ജുന് ആണെന്ന് ക്രൈംബ്രാഞ്ച് നിഗമനത്തിലെത്തിയതായി സൂചനയുണ്ട്. തൃശൂരില്‍ നിന്നും വാഹനം പുറപ്പെടുമ്പോള്‍ അര്‍ജുനാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കാര്‍ അമിത വേഗതയിലായിരുന്നു എന്നതിന്റെ തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചു. ചാലക്കുടിയില്‍ പൊലീസിന്റെ സ്പീഡ് ക്യാമറയിലാണ് ബാലഭാസ്കറിന്റെ വാഹനം പതിഞ്ഞത്. പുലര്‍ച്ചെ ഒരു മണി എട്ടു മിനുട്ടിനാണ് വാഹനം ക്യാമറയില്‍ പതിഞ്ഞത്. അപ്പോള്‍ വാഹനത്തിന്റെ വേഗത 94 കിലോമീറ്ററായിരുന്നു. ഈ വാഹനം 231 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചത് വെറും രണ്ട് മണിക്കൂര്‍ 37 മിനുട്ടു മാത്രം സമയമെടുത്താണ്. തിരുവനന്തപുരം പള്ളിപ്പുറത്ത് കാര്‍ എത്തിയത് പുലര്‍ച്ചെ 3.45 നാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. അമിത വേഗതയ്ക്ക് പൊലീസ് ബാലഭാസ്കറിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
കാര്‍ കൊല്ലത്ത് നിര്‍ത്തി ചായ കുടിച്ചിരുന്നതായി ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിട്ടുണ്ട്. ഇവിടെ അഞ്ചുമിനുട്ടോളം ഇവര്‍ ചിലവഴിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൊല്ലത്തെ കടയ്ക്ക് സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ശേഖരിക്കുന്നുണ്ട്. ഇതുവഴി ആരായിരുന്നു ഡ്രൈവിങ് സീറ്റില്‍ ഉണ്ടായിരുന്നതെന്ന് കണ്ടെത്താനാകും. കൂടാതെ മുടിയിഴകള്‍ അടക്കമുള്ള ശാസ്ത്രീയ പരിശോധനകളും പുരോഗമിക്കുകയാണ്. കാർ അപകട സമയത്ത് സ്ഥലത്തെത്തിയ സാക്ഷിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കര്‍ അല്ലെന്ന് മൊഴി നല്‍കിയിരുന്നു. ഡ്രൈവിങ് സീറ്റില്‍ ബര്‍മുഡയിട്ട യുവാവാണ് ഉണ്ടായിരുന്നതെന്നാണ് സാക്ഷി മൊഴി. ഇത് അര്‍ജുനാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. അതിനിടെ വാഹനം ഓടിച്ചത് താനാണെന്ന ആദ്യ മൊഴി അര്ജുന് തിരുത്തിയത് എന്തുകൊണ്ടെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ആദായനികുതി വകുപ്പിന് കത്തുനല്‍കിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക