തിരുവനന്തപുരം: വാവ സുരേഷ് പാമ്പ് പിടിത്തം നിര്‍ത്തുന്നു, സോഷ്യല്‍ മീഡിയയില്‍ കുറച്ചു മണിക്കൂറുകള്‍ക്ക് മുൻപ് ഏറ്റവും വൈറലായ വര്‍ത്തകളില്‍ ഒന്നായിരുന്നു ഇത്. പാമ്പ് പിടിത്തത്തിലെ വിമര്‍ശനങ്ങള്‍ പരിധി വിട്ടതോടെയാണ് ഇത്തരത്തിലുള്ള തീരുമാനം സ്വീകരിച്ചതെന്ന് വാവ സുരേഷ് പറയുന്നു.
ഇരുപത്തൊൻപത് വര്‍ഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 165 രാജവെമ്പാലയുൾപ്പെടെ അമ്പത്തി രണ്ടായിരത്തോളം പാമ്പുകളെ രക്ഷിച്ച ശേഷമാണ് വാവ സുരേഷ് പാമ്പ് പിടുത്തം മതിയാക്കുന്നത്. പ്രതിഫലമൊന്നും വാങ്ങാതെയായിരുന്നു സുരേഷ് വിഷപാമ്പുകളെ പിടിച്ചിരുന്നത്.
നിയമാനുസൃതമല്ലാതെ തീര്‍ത്തും അപകടകരമായ രീതിയില്‍ അശാസ്ത്രീയമായാണ് വിഷ പാമ്പുകളെ പോലും സുരേഷ് കൈകാര്യം ചെയ്യുന്നതെന്ന വിമര്‍ശനങ്ങളില്‍ ദുഃഖം രേഖപ്പെടുത്തിയാണ് ഈ മേഖലയില്‍ നിന്ന് റിട്ടയര്‍ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നതെന്ന് വാവ സുരേഷ് പറയുന്നു. അമ്മയും സഹോദരിയും ഇപ്പോള്‍ തനിക്ക് വിലപ്പെട്ടതായി തോന്നുന്നു. ഇനിയുള്ള കാലം അമ്മയെ ശുശ്രൂഷിച്ച് കുടുംബത്തോടൊപ്പം മുഴുവന്‍ സമയം കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും മേസ്തിരിപ്പണി ചെയ്ത് ശിഷ്ടകാലം ജീവിക്കുമെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.
എന്തുകണ്ടാലും വിമര്‍ശിക്കുന്ന ചിലരുണ്ട്, അവര്‍ തന്റെ പാമ്പ് പിടിത്തത്തെ അനാവശ്യമായി വിമര്‍ശിക്കുന്നു. ഞാന്‍ കൈ കൊണ്ട് പാമ്പിനെ പിടിക്കുന്നു, പാമ്പിനെ കുറിച്ച് ക്ലാസെടുക്കുന്നു, ഉമ്മവയ്ക്കുന്നു എന്നാണ് പലരും പറയുന്നത്. എന്നാല്‍ ഫേസ്ബുക്ക് പരിശോധിച്ചാല്‍ പാമ്പിനെ പിടിക്കുന്ന എല്ലാവരും കഴുത്തില്‍ പാമ്പിനെ വച്ച് ഫോട്ടോയെടുക്കുന്നുണ്ട്, ഉമ്മ വയ്ക്കുന്നുണ്ട്. അതൊന്നും ആര്‍ക്കും ഒരു കുഴപ്പവുമില്ല. എന്നെ മാത്രം ചിലര്‍ ടാര്‍ജെറ്റ് ചെയ്ത് വിമർശിക്കുമ്പോൾ ഉണ്ടായ മാനസിക ബുദ്ധിമുട്ടുകൊണ്ടാണ് പാമ്പ് പിടിത്തത്തില്‍ നിന്ന് പിന്മാറാന് തീരുമാനിച്ചതെന്ന് വാവ സുരേഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക