തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്ന് മന്ത്രി എംഎം മണി. ഇരുട്ടിയവനും കൊന്നവനും ഒക്കെ ഉത്തരം പറയണം. അതാണ് എന്റെ നിലപാട്. രാജ്കുമാറിന്റെ മരണത്തില്‍ പാര്‍ട്ടിയും താനും പ്രതിസന്ധിയിലാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. പ്രതിപക്ഷം നിയമസഭയില്‍ ഉണ്ടാക്കിയാല്‍ നമ്മളങ്ങ് പ്രതിരോധത്തിലാകുകയല്ലേയെന്നും മണി പറഞ്ഞു. ചാനലുകളോട് സംസാരിക്കുമ്പോഴാണ് മണി ആഞ്ഞടിച്ചത്.
ഇടുക്കി എസ്പിയെ മന്ത്രിയാണ് സംരക്ഷിക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, എനിക്ക് അയാളെ എന്തു കാര്യം എന്ന് മറുചോദ്യമാണ് മന്ത്രി ഉന്നയിച്ചത്. എസ്പിയെ പ്രതിപക്ഷം ടാര്‍ജറ്റ് ചെയ്യുന്നുണ്ടെന്ന് തോന്നി. മാധ്യമങ്ങളും ലക്ഷ്യമിടുന്നതായി തോന്നി. അതുകൊണ്ടാണ് എസ്പിയെ ന്യായീകരിച്ചത്. എസ്പിയെ പഴിക്കുന്നത് കീഴുദ്യോഗസ്ഥരെ സംരക്ഷിക്കാനാണ്. എസ്പിയെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കില്ല. യുഡിഎഫിന്റെ കാലത്ത് പൊലീസില്‍ പല മറിമായങ്ങളും നടന്നിട്ടുണ്ട്. അതൊന്നും എല്‍ഡിഎഫ് ചെയ്യില്ല. ഇഷ്ടമില്ലാത്തവരെയെല്ലാം പ്രതിയാക്കണം എന്നു പറഞ്ഞുനടക്കുന്നതൊന്നും എന്റെ പണിയല്ലെന്നും എം എം മണി പറഞ്ഞു.
കൂടാതെ ചെന്നിത്തലയ്ക്കെതിരെയും മണി പ്രതികരിച്ചു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാണെങ്കിലും, വായില്‍ തോന്നിയത് കോതക്ക് പാട്ടെന്ന നിലയില്‍ പറയുന്ന ആളാണ്. പ്രളയം മനുഷ്യസൃഷ്ടിയാണെന്ന് പറഞ്ഞ ബുദ്ധിജീവിയാ പുള്ളി. എസ്പിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അവര്‍ പറയുന്നതെല്ലാം വിഴുങ്ങാന്‍ നടക്കുന്നതാണോ സര്‍ക്കാര്‍. വേറെ പണി നോക്ക് എന്നും മന്ത്രി പറഞ്ഞു.
എസ്പി തന്റെ കിങ്കരനാണെന്ന് പറയാന്‍ പ്രതിപക്ഷ നേതാവിന് എന്തുയോഗ്യതയാണ് ഉള്ളത്. ലക്ഷക്കണക്കിന് ആളുകളെ പീഡിപ്പിച്ചവരാണ്. പൊലീസിന്റെ അതിക്രമത്തെക്കുറിച്ച് പറയുമ്പോള്‍ ഓക്കാനമാ വരുന്നത്. നിങ്ങള്‍ എന്നെക്കിട്ട് ഉണ്ടാക്കുമല്ലോ. ഇതില്‍ ആരെല്ലാം ഉത്തരവാദിയാണോ അവരെയൊക്കെ നിയമപരമായി കൈകാര്യം ചെയ്യണമെന്നാണ് തന്റെ അഭിപ്രായം. അന്വേഷണം വിപുലമാക്കണമെന്നുമാണ് എം എം മണി വ്യക്തമാക്കിയത്.
ഈ നെടുങ്കണ്ടം എസ്ഐക്ക് അധികാരപരിധിയിലല്ലാത്ത അവിടെ പോയി കസ്റ്റഡിയില്‍ എടുക്കാനുണ്ടായ ചേതോവികാരം എന്താണ്. അത് അന്വേഷിക്കേണ്ടേ. ആ കാറില്‍ വന്നവര്‍ ആരാണ്. അവര്‍ ഉപദ്രവിച്ചോ. ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോയി മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമല്ലേ പൊലീസ് സ്വീകരിക്കേണ്ടിയിരുന്നത്. ഇതെല്ലാം ഇവര്‍ ഒത്തുകൊണ്ടുള്ള കൂട്ടുകച്ചവടമാണെന്ന ആക്ഷേപം തനിക്കുണ്ട്. കോണ്‍ഗ്രസുകാരുമായി രാജ്കുമാര് കൂട്ടുകച്ചവടം നടത്തിയിരുന്നതായും മണി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു മണി നെടുങ്കണ്ടം കസ്റ്റഡി മരണത്തെക്കുറിച്ച് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക