ഫോണിൽ സംസാരിച്ചിരിക്കെ യുവാവ് കിണറിൽ വീണു. വീടിനോട് ചേര്‍ന്നുള്ള കിണറിന്റെ ആള് മറയുടെ തൂണില്‍ ചാരി ഫോണില്‍ സംസാരിക്കുകയായിരുന്ന പ്രദീപ് എന്ന യുവാവാണ് അബദ്ധത്തില്‍ കിണറ്റിലേക്ക് വീണത്. പ്രദീപ് കിണറ്റില്‍ വീണത് ആരും അറിഞ്ഞിരുന്നില്ല. രണ്ടു രാത്രിയും ഒന്നര പകലുമാണ് കിണറ്റില്‍ ഇദ്ദേഹം കഴിഞ്ഞത്. ബുധനാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്.
പ്രദീപും അമ്മയും മാത്രമാണ് ഈ വീട്ടില്‍ താമസം. സംഭവ ദിവസം അമ്മ ബന്ധുവിന്റെ വീട്ടിലായിരുന്നു. ഇന്നലെ ഉച്ചയോടെ വീടിന് സമീപത്തുകൂടി കടന്നുപോയവരാണ് കിണറിനുള്ളില്‍ നിന്നും ശബ്ദം കേട്ട് വന്നു നോക്കിയത്. ഈ സമയമത്രയും തൊട്ടിയില്‍ പിടിച്ചു നിൽക്കുകയായിരുന്നു പ്രദീപ്.
സന്ധ്യയോടെ വീടിൻറെ കിണറിന്റെ തൂണില്‍ ചാരി ഫോണ്‍ ചെയ്യുകയായിരുന്നു പ്രദീപ്. പെട്ടന്ന് കിണറിന്റെ തൂണൊടിഞ്ഞ് പ്രദീപ് കിണറ്റില്‍ വീഴുകയായിരുന്നു. അമ്മ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ പ്രദീപ് കിണറ്റില്‍ വീണ കാര്യം പുറം ലോകം അറിഞ്ഞതുമില്ല. പ്രദേശവാസികൾ കിണറിൽ നിന്നും കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല പിന്നീട് നെടുമങ്ങാട് അഗ്നിശമസേന വന്നാണ് രക്ഷപെടുത്തിയത്. കിണറിൽ വെള്ളം കുറവായതാണ് ഇയാൾ രക്ഷപ്പെടാൻ കാരണമായത്. തുടർന്ന് പ്രദീപിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക