കൊല്‍ക്കത്ത: 21കാരി പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാൻ എത്തിയത് മൂന്ന് അച്ഛന്മാർ. ഇതോടെ ആശുപത്രിയില്‍ അരങ്ങേറിയത് കയ്യാങ്കളിയും ബഹളവും. പൊല്ലാപ്പിലായി പോലീസും അധികൃതരും സ്ഥലത്തെത്തി. സൗത്ത് കൊല്‍ക്കത്തയിലെ സ്വകാര്യ നഴ്സിംഗ് ഹോമിലാണ് സംഭവം നടന്നത്. യുവതി പ്രസവിച്ച വിവരം അറിഞ്ഞതോടെ മൂന്ന് അച്ഛന്മാരാണ് അമ്മയേയും കുഞ്ഞിനെയും കാണാനായി ആശുപത്രിയില്‍ എത്തിയത്. ഒടുവില്‍ അച്ഛന്മാരുടെ എണ്ണം കൂടിയതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ വിളിച്ച് വിവരം പറയുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് സപ്ന മൈത്രയെന്ന ഇരുപത്തിയൊന്നുകാരിയെ പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിക്കൊപ്പം ദീപാങ്കര്‍ പാല് എന്ന യുവാവും ആശുപത്രിയില്‍ എത്തിയിരുന്നു. ഭര്‍ത്താവാണെന്ന് അവകാശപ്പെട്ട് ഇയാള്‍ ആശുപത്രി രേഖകളില്‍ ഒപ്പിടുകയും ചെയ്തു. ഞായറാഴ്ച യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.
ഇതോടെ കുഞ്ഞിന്റെ അച്ഛനാണെന്ന് അവകാശപ്പെട്ട് ഹര്‍ഷ ഖേത്രി എന്നൊരാള്‍ കൂടി ഇരുവരെയും കാണാനെത്തി. സപ്ന പ്രസവിച്ചെന്ന് അറിയിച്ചു കൊണ്ട് വാട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതുകണ്ടാണ് അച്ഛന്മാര് ഓരോരുത്തരായി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍, യുവതിയുടെ ഭര്‍ത്താവ് നേരത്തെ എത്തിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയില്‍ എത്തിയതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. അച്ഛന്മാരോടെല്ലാം തെളിവുമായി എത്താന്‍ പറഞ്ഞതോടെ രണ്ടാമത്തെ ആള് വിവാഹ സര്‍ട്ടിഫിക്കറ്റുമായി എത്തി. എന്നാല്‍, ഇയാളല്ല ഭര്‍ത്താവെന്ന് യുവതിയുടെ അമ്മ പറഞ്ഞതോടെ വീണ്ടും ആശയക്കുഴപ്പമായി. ഈ സമയമെല്ലാം യുവതി അബോധാവസ്ഥയിലായിരുന്നു.
നിജസ്ഥിതി അറിയാന്‍ യുവതിയുടെ ബോധം തെളിയും വരെ കാത്തിരിക്കാന്‍ അധികൃതരും പോലീസും തീരുമാനിച്ചതോടെ തിങ്കളാഴ്ച പ്രദീപ് റോയ് എന്ന ഒരാള്‍ക്കൂടി യുവതിയ്ക്കും കുഞ്ഞിനും അവകാശിയായി എത്തി. ഇതിനിടെ, ബോധം തെളിഞ്ഞ യുവതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ആളാണ് തന്റെ ഭര്‍ത്താവും കുഞ്ഞിന്റെ അച്ഛനെന്നും പോലീസിനോട് പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹം. ഈ വിവാഹത്തെ യുവാവിന്റെ വീട്ടുകാര്‍ അംഗീകരിച്ചില്ല. ഇരുവരും തമ്മില്‍ നേരത്തെ ബന്ധമുണ്ടായിരുന്നു. ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍, ഇപ്പോള്‍ സാധ്യമല്ലെന്നും സമയം വേണമെന്നും യുവാവ് പറഞ്ഞതോടെ യുവതി ബലാത്സംഗത്തിന് പരാതി നല്കി.
തുടര്‍ന്ന് ജയിലില്‍ നിന്ന് ഇറങ്ങിയശേഷമാണ് യുവാവ് യുവതിയെ വിവാഹം കഴിച്ചത്. കുടുംബത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇരുവരും വേറെയാണ് താമസിച്ചു വന്നിരുന്നതെന്നും യുവതിയുടെ വാട്സാപ്പ് സ്റ്റാറ്റസ് കണ്ടാണ് താന്‍ അച്ഛനായ വിവരം അറിഞ്ഞതെന്നും യുവാവ് പോലീസിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക