ശ്രീനഗര്‍: തീര്‍ത്ഥാടകരും ടൂറിസ്റ്റുകളും അമർനാഥ് യാത്രകള്‍ അവസാനിപ്പിക്കാനും അടിയന്തിരമായി സ്വന്തം നാടുകളിലേക്ക് തിരികെ പോകാനും നിര്‍ദ്ദേശം നല്കി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍.
ഭീകരവാദികളുടെ ആക്രമണം ഉണ്ടാകാം എന്ന ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
കാശ്മീര്‍ താഴ്വരയില് താമസിക്കുന്നവരും ഉടന്‍ തന്നെ ഒഴിഞ്ഞ് പോകണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരുടേയും വിനോദസഞ്ചാരികളുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം.
ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞുകൊണ്ട് ശ്രീനഗറിലെ കരസേനയും പൊലീസും സംയുക്തമായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിന് ശേഷമാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം വരുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ ലെഫ്.ജനറല്‍ കെ.ജെ.എസ് ദില്ലന്, ജമ്മു കാശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിംഗ് എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരാക്രമണത്തിന്റെ കാര്യം രാജ്യത്തെ ഇന്റലിജന്‍സ് വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു.
കാശ്മീരിലെ അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിക്കാനെത്തിയ ഭീകരനും സൈന്യത്തിന്റെ പിടികൂടിയിരുന്നു.
അമര്‍നാഥ് യാത്രാ പാതയില്‍ നിന്നും പിടിയിലായ ഭീകരനില്‍ നിന്ന് അമേരിക്കന്‍ നിര്‍മ്മിത എം-24 സ്നൈപ്പര്‍ ഗണ്ണും പിടികൂടിയിരുന്നു. കാശ്മീരിലെ സമാധാനം കെടുത്താന്‍ പാകിസ്ഥാന് തുടര്‍ച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ലെഫ്.ജനറല്‍ ദില്ലന് വ്യക്തമാക്കി.
എന്നാല്‍ താഴ്വരയിലെ സമാധാനം നശിപ്പിക്കാന്‍ വരുത്താന്‍ തങ്ങള്‍ ആരെയും അനുവദിക്കില്ലെന്ന് അവിടുത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക