ദില്ലി: അയോധ്യ തര്‍ക്കഭൂമിക്കേസില്‍ സുപ്രീം കോടതിയില്‍ അന്തിമ വാദം ആരംഭിച്ചു.
രാമജന്മ ഭൂമി ഉള്‍പ്പടെയുള്ള തര്‍ക്ക ഭൂമിയുടെ ഉടമസ്ഥതാവകാശം നിര്‍മോഹി അഖാഡ അവകാശപ്പെട്ടു. സുന്നി വക്കഫ് ബോര്‍ഡ് തര്‍ക്ക ഭൂമിയില്‍ അവകാശ വാദം ഉന്നയിച്ച് കോടതിയെ സമീപിക്കുന്നത് 1961 ആണെന്നും നിര്‍മോഹി അഖാഡ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക ഭൂമി സുന്നി വഖഫ് ബോര്‍ഡിനും രാം ലല്ലയ്ക്കും നിര്‍മോഹി അഖാഡയ്ക്കും മൂന്നായി വിഭജിച്ച 2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്ക് എതിരായ അപ്പീലുകളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ അഞ്ച അംഗ ഭരണ ഘടനാ ബഞ്ച് വാദം കേള്‍ക്കാന്‍ ആരംഭിച്ചത്.
നിര്‍മോഹി അഖാഡയുടെ വാദമാണ് കോടതി ആദ്യം കേള്‍ക്കുന്നത്. രാം ലല്ല സ്ഥിതി ചെയ്യുന്നത് ഉള്‍പ്പടെയുള്ള തര്‍ക്ക ഭൂമിയിലെ പ്രദേശങ്ങള്‍ 100 വര്‍ഷത്തില്‍ അധികം ആയി അധീനതയില്‍ ആണെന്ന് നിര്‍മോഹി അഖാഡ കോടതിയില്‍ വാദിച്ചു.
ഈ ഭൂമി കോടതി റിസീവറുടെ കസ്റ്റഡിയില്‍ ആണ്. റിസീവര്‍ ഭരണം മാറ്റി സ്ഥലത്തിന്റെ നടത്തിപ്പ്, ആരാധന, ഉടമസ്ഥത അവകാശങ്ങള്‍ അനുവദിച്ചു കിട്ടണമെന്നാണ് ആവശ്യമെന്നും നിര്‍മോഹി അഖാഡ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
സുന്നി വഖഫ് ബോര്‍ഡ് തര്‍ക്ക ഭൂമിയില്‍ അവകാശ വാദം ഉന്നയിച്ച് കോടതിയെ സമീപിക്കുന്നത് 1961 ആണെന്നും നിര്‍മോഹി അഖാഡ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
എന്നാല്‍ അതിനും മൂന്ന് പതിറ്റാണ്ട് മുമ്ബ് തന്നെ നിര്‍മോഹി അകാഡ റാം ലല്ലയില്‍ പ്രാര്‍ത്ഥന നടത്തി വരിക ആണെന്നും ജയിന് അവകാശപ്പെട്ടു.
അതേസമയം, അയോധ്യ കേസുമായി ബന്ധപ്പെട്ട കോടതി നടപടികളുടെ തത്സമയ സ്ട്രീമിംഗ് അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഭരണഘടന ബെഞ്ച് തള്ളി. വീഡിയോ, ഓഡിയോ റെക്കോര്‍ഡിങ് അനുവദിക്കാന്‍ ആകില്ല എന്ന് വ്യക്തമാക്കിയാണ് വാദം ആരംഭിക്കും മുന്‍പ് തന്നെ ഹര്‍ജി കോടതി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക