തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പും പോലീസും തീരുമാനിച്ചു. ഉയര്‍ന്ന പിഴ മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് വന്നതും ഓണക്കാലവും കണക്കിലെടുത്ത് നിര്‍ത്തിവച്ചിരുന്ന വാഹന പരിശോധനയാണ് വീണ്ടും തുടങ്ങുന്നത്.
പരിശോധനകള്‍ തുടങ്ങുമെങ്കിലും ഉയര്‍ന്ന പിഴ ഈടാക്കില്ലെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. പകരം നിയമലംഘടനങ്ങള് കോടതിയെ അറിയിക്കും.
സെപ്റ്റംബര്‍ ഒന്നു മുതലാണ് രാജ്യത്ത് മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തി തുടങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ സംസ്ഥാനങ്ങള്‍ എല്ലാം പ്രതിഷേധവുമായി രംഗത്തെത്തി. പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം എന്ന് കേന്ദ്രം വ്യക്തമാക്കിയെങ്കിലും ഇക്കാര്യത്തില്‍ അനിശ്ചിതത്വം നീങ്ങിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാതെ എങ്ങനെ സംസ്ഥാനങ്ങള്‍ പിഴ കുറയ്ക്കുമെന്നാണ് നിയമ വിദഗ്ധരുടെ സംശയം.
മണിപ്പൂര്‍ മാതൃകയില്‍ എട്ട് നിയമലംഘനങ്ങള്‍ക്ക് പിഴ പകുതിയായി കുറയ്ക്കണമെന്ന വാദവും നിലനില്‍ക്കുന്നുണ്ടെങ്കിലും കേരളത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷമാകും ഉയര്‍ന്ന പിഴത്തുകയില്‍ തീരുമാനം കൈക്കൊള്ളുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക