കണ്ണൂര്‍ വയക്കരയിലെ 24കാരനായ ബംഗാള്‍ സ്വദേശി മരിച്ച സംഭവം ആള്‍ക്കൂട്ട കൊലയാണെന്ന് സഹോദരന്. സംഘം ചേര്‍ന്നുള്ള ക്രൂരമര്‍ദ്ദനത്തിലേറ്റ പരുക്കാണ് നജ്ബുല്‍ ഷെയ്ഖിന്റെ മരണത്തിന് കാരണമെന്നാണ് സഹോദരന് റാക്കിബിന്റെ വെളിപ്പെടുത്തൽ.
സെപ്റ്റംബര്‍ 13ന് വയക്കര ജുമാ മസ്ജിദില്‍ ഇമാമിനോട് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ എന്റെ അനിയനെ മരക്കഷ്ണം കൊണ്ട് തല്ലിച്ചതച്ചു. മര്‍ദ്ദിച്ച ശേഷം തീവ്രവാദിയെന്നും മാവോവാദിയെന്നും പറഞ്ഞ് പൊലീസിന് കൈമാറി. ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളായിരുന്നു.
എങ്ങനെ, എന്ത് ചെയ്യണമെന്നൊന്നും അറിയില്ലായിരുന്നു. വീണ്ടും ആക്രമിക്കപ്പെടുമെന്ന ഭയം കൊണ്ടാണ് അന്ന് രാത്രി തന്നെ നാട്ടിലേക്ക് തിരിച്ചത്. മര്‍ദ്ദനമേറ്റ് ക്ഷീണിതനായിരുന്ന നജ്ബുല്‍ 22-ാം തീയതി മരിക്കുകയാണുണ്ടായതെന്നും റാക്കിബ് പറയുന്നു.
റാക്കിബിന്റെ പൂർണ്ണ വാക്കുകൾ ഇങ്ങനെ
“പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് ബെല്ദാങ്ങ സ്വദേശികളാണ് ഞങ്ങള്‍. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ നജ്ബുല്‍ എട്ട് വര്‍ഷമായി കേരളത്തിലുണ്ട്. സെപ്റ്റംബര്‍ 13ന് വെള്ളിയാഴ്ച്ച അവന് താമസിക്കുന്നതിന് സമീപത്തുള്ള വയക്കര ജുമാ മസ്ജിദില്‍ നിസ്കരിക്കാന്‍ ചെന്നു. സലഫി വിഭാഗക്കാരാണ് ഞങ്ങള്‍.
നജ്ബുല്‍ തെറ്റെന്ന് കണ്ടാല്‍ ചോദ്യം ചെയ്യുന്ന പ്രകൃതക്കാരനാണ്. പള്ളിയില്‍ ഇമാം പ്രസംഗിക്കുന്നതിനിടെ (ഖുതുബ) ശിര്‍ക്ക് (ദൈവത്തെ പങ്കുചേര്‍ക്കല്‍) ചൂണ്ടിക്കാട്ടി അഭിപ്രായ വ്യത്യാസം അറിയിച്ചു. അവനെ അപ്പോള്‍ തന്നെ പള്ളിയില്‍ നിന്ന് പിടിച്ച് പുറത്തേക്ക് കൊണ്ടുപോയി.
നിസ്കാരം കഴിയുന്നതുവരെ രണ്ട് പേര് പിടിച്ചുവെച്ചു. നിസ്കാരം കഴിഞ്ഞുവന്നവര്‍ അവനെ മരക്കഷ്ണം കൊണ്ട് തല്ലിച്ചതച്ചു. അടിക്കുന്നതിനിടയില്‍ നജ്ബുള്‍ ‘ലാ ഇലാഹ ഇല്ലള്ളാഹ് മുഹമ്മദ് റസൂലുള്ളാഹ്’ (ദിഖ്റ്) എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
തല്ലിയ ശേഷം തീവ്രവാദിയാണെന്നും മാവോവാദിയാണെന്നും പറഞ്ഞ് പൊലീസിനെ ഏല്പിച്ചു. അക്രമികളുടെ സമീപത്ത് നിന്നും മാറ്റിയ ശേഷം നജ്ബുലിനെ പൊലീസ് വിട്ടയച്ചു. നജ്ബുളിന് മര്‍ദ്ദനമേറ്റ വിവരം റൂമിലായിരുന്ന ഞങ്ങള്‍ പിന്നീടാണ് അറിഞ്ഞത്. അവന്റെ ശരീരത്തിന്റെ ഇടതുഭാഗം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളായിരുന്നു.
നജ്ബുലിന്റെ ഫോട്ടോ കാണിച്ച് ഇയാള്‍ എവിടെയാണെന്ന് അന്വേഷിച്ച് നാല് പേര് താമസ സ്ഥലത്തെത്തി. ഭയന്നിട്ടാണ് ഞങ്ങള്‍ രണ്ടുപേരും അന്ന് രാത്രി തന്നെ നാടുവിട്ടത്. നാട്ടിലെത്തിയ ശേഷവും നജ്ബുലിന്റെ ക്ഷീണം മാറിയിരുന്നില്ല. അവന് ആഹാരം കഴിക്കാതായി. ഭാര്യയോട് മാത്രമാണ് ഇത്രയും മര്‍ദ്ദനമേറ്റിരുന്നു എന്ന കാര്യം പറഞ്ഞത്. (നജ്ബുലിന് രണ്ട് വയസുള്ള കുട്ടിയുണ്ട്).
രണ്ട് തവണ ഡോക്ടറെ കണ്ടു. പാവപ്പെട്ടവരായതിനാല്‍ നല്ല ആശുപത്രികളിലൊന്നും പോകാന്‍ കഴിഞ്ഞില്ല. രണ്ടാമത്തെ തവണ ഡോക്ടറെ കണ്ടപ്പോഴാണ് ശ്വാസകോശത്തിലേക്ക് രക്തമിറങ്ങിയെന്ന വിവരം അറിഞ്ഞത്. എന്നോട് ക്ഷമിക്കണമെന്നും ഞാന്‍ മരിക്കാന്‍ പോകുകയാണെന്നും അവന് ഭാര്യയോട് പറഞ്ഞു.
22-ാം തീയതി നെഞ്ചില്‍ തീ കത്തുന്ന പോലത്തെ വേദനയുണ്ടെന്നും രക്ഷിക്കണമെന്നും അമ്മയോട് പറഞ്ഞു. അന്ന് തന്നെ മരിച്ചു.
നജ്ബുലിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നെന്ന് പറയുന്നത് തെറ്റാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണ്. അതിന് ശേഷം കേസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക