കൊച്ചി:മോഷ്ടാക്കളെയും അക്രമികളെയും കൈയ്യോടെ പിടികൂടാനുള്ള നൂതന പദ്ധതിയുമായി കേരള പോലിസ്. വീടുകള്‍ക്കും സുരക്ഷാ ഭീഷണിയുള്ള സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റത്തിന്റെ (സിംമ്സ്) പരീക്ഷണം വിജയം. വ്യാപാര സ്ഥാപനങ്ങളിലോ വീടുകളിലോ മോഷ്ടാക്കള്‍, അക്രമികള്‍ എന്നിവര്‍ അതിക്രമിച്ചു കയറിയാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പോലിസ് കണ്ട്രോള് റൂമില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നതാണ് പുതിയ സംവിധാനം.ആഭ്യന്തര വകുപ്പും കെല്‍ട്രോണും സഹകരിച്ച് രാജ്യത്ത് ആദ്യമായി കേരളത്തിലാണ് മോണിറ്ററിങ് സിസ്റ്റം നടപ്പാക്കുന്നത്. അടുത്ത ആഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു.സിംമ്സ് പരിരക്ഷയുള്ള സ്ഥലങ്ങളില്‍ മോഷണ ശ്രമമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാല്‍ മൂന്ന് മുതല്‍ ഏഴ് സെക്കന്റിനകം പോലിസിന്റെ പ്രത്യേക കണ്ട്രോള് റൂമില്‍ ജാഗ്രതാ നിര്‍ദ്ദേശവും സംഭവങ്ങളുടെ ലൈവ് വീഡിയോയും ലഭിക്കും. ഇതോടൊപ്പം ലോക്കല്‍ കണ്ട്രോള് റൂമിലേക്കും ബന്ധപ്പെട്ട പോലിസ് സ്റ്റേഷനിലേക്കും സംഭവം നടക്കുന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പും ടെലിഫോണ്‍ നമ്ബറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറും. ആരെങ്കിലും അതിക്രമിച്ചു കടന്നാല്‍ സിംമ്സ് പരിരക്ഷയുള്ള ഇടങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള കാമറയും സെന്‍സറുകളും പ്രവര്‍ത്തനക്ഷമമാകും. തുടര്‍ന്നുള്ള ദൃശ്യങ്ങള്‍ കണ്ട്രോള് റൂമിലേക്ക് തല്‍സമയം കൈമാറും.കാമറകള്‍, സെന്‍സറുകള്‍, കണ്ട്രോള് പാനല്‍ എന്നിവയുള്‍പ്പെടുന്ന സംവിധാനമാണ് 24 മണിക്കൂറും പോലിസിന്റെ നിരീക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നത്.ദൃശ്യങ്ങള്‍ മൂന്ന് മാസം വരെ സൂക്ഷിക്കും. കുറ്റകൃത്യത്തിന്റെ സ്വഭാവവും അക്രമിയുടെ നീക്കങ്ങളും സംബന്ധിച്ച് വ്യക്തമായ ധാരണയോടെ പോലിസിന് നിമിഷങ്ങള്‍ക്കുള്ളില്‍ എത്താവുന്ന രീതിയിലാണ് സിംമ്സിന്റെ സാങ്കേതികവിദ്യ സജ്ജമാക്കിയിട്ടുള്ളത്. സ്ഥലത്ത് എത്തുന്ന പോലിസിന് സ്വമേധയാ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാം.പുതിയ സംവിധാനത്തിന് മാസം 500 രൂപ മുതലാണ് ചിലവ്. ധനകാര്യസ്ഥാപനങ്ങള്‍, എടിഎമ്മുകള്‍, സുരക്ഷാ ആവശ്യമുള്ള ഓഫീസുകള്‍ എന്നീവിടങ്ങളില് സ്ഥാപിക്കാവുന്ന മുഖം തിരിച്ചറിയാവുന്ന(ഫേസ് റെക്കഗ്നിഷന്‍) കാമറാ സംവിധാനവും ഇതോടൊപ്പം അവതരിപ്പിക്കും. വാണ്ടഡ് ലിസ്റ്റിലുള്ളവര്‍ ഇത്തരം കാമറാ സ്ഥാപിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ എത്തുകയാണെങ്കില്‍ അലാറം മുഴങ്ങും. ഇതോടൊപ്പം ഈ വ്യക്തിയെ തിരിച്ചറിയാനുള്ള സൂചനകളും അധികൃതര്‍ക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക