ലഖ്നൗ: ഉത്തര്‍പ്രദേശ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന് ബോംബുവച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം. ജാര്‍ഖണ്ഡിലെ മാവോവാദി ഗ്രൂപ്പിന്റെ പേരിലുള്ള സന്ദേശം രാജ്ഭവന് വൃത്തങ്ങള്‍ക്കാണ് ലഭിച്ചത്.
ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ പത്ത് ദിവസത്തിനകം രാജ്ഭവന് വിട്ടുപോകണമെന്നും അല്ലാത്തപക്ഷം കെട്ടിടം ബോംബുവച്ച് തകര്‍ക്കുമെന്നുമാണ് ഭീഷണി.
ഇതേത്തുടര്‍ന്ന് ഹസ്രത്ത്ജങ് പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗവര്‍ണറും രാഷ്ട്രപതിയും അടക്കമുള്ളവരെ ഭീഷണിപ്പെടുത്തുന്നത് തടയുന്നതിനുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ അടക്കമുള്ളവ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
രാജ്ഭവനില്‍ ലഭിച്ച കത്ത് തുടര്‍നടപടികള്‍ക്കായി സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായി ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഹേമനന്ദ് റാവു പറഞ്ഞു.
ആഭ്യന്തര മന്ത്രാലയം ഭീഷണിയെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഡിജിപി, ഇന്റലിജന്‍സ് ഡി.ജി, സുരക്ഷാ ചുമതലയുള്ള എഡിജി എന്നിവരോട് സ്ഥിതിഗതികള്‍ വിലയിരുത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജാര്‍ഖണ്ഡില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മാവോവാദി ഗ്രൂപ്പിന്റെ ഭാഗമായ ടി.എസ്.പി.സിയുടെ പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്.
എവിടെനിന്നാണ് കത്ത് അയച്ചിട്ടുള്ളതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അതിനിടെ ഗവര്‍ണറുടെയും രാജ്ഭവന്റെയും സുരക്ഷ വര്‍ധിപ്പിച്ചതായി സര്‍ക്കാര്‍ വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക