തളിപ്പറമ്പ്: എസ്.ഡി.പി.ഐ. പ്രകടനത്തിനിടെ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെയുണ്ടായ മര്‍ദ്ദനത്തിൽ പ്രതിഷേധിച്ച് ദീര്‍ഘദൂര ബസുകള്‍ നടത്തിയ മിന്നൽ പണിമുടക്ക് പിൻവലിച്ചു.
ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. പൗരത്വ ഭേദഗതി ബില്ലിനെതിരെ ടൗണില്‍ എസ്.ഡി.പി.ഐ. പ്രകടനം നടത്തിയിരുന്നു. പ്രതിഷേധ പ്രകടനം താലൂക്ക് ഓഫീസിനു മുന്നിലൂടെ കടന്നു പോകവെ ബസ് സ്റ്റാന്റ് കവാടത്തില്‍വെച്ച് പ്രകടനക്കാരും ജീവനക്കാരും തമ്മില്‍ തുടങ്ങിയ തര്‍ക്കത്തിനൊടുവിലാണ് ജീവനക്കാരനെ ബസില്‍ കയറി മര്‍ദ്ദിച്ചത്.
പ്രകടനത്തിന്റെ ഫോട്ടോ എടുത്തെന്നാരോപിച്ചാണ് എസ് ഡി പി ഐക്കാര്‍ ബസില്‍ കയറി ഡ്രൈവറേയും കണ്ടക്ടറേയും മര്‍ദിച്ചത്.
സംഭവത്തെ തുടർന്ന് വലിയ ഗതാഗതക്കുരുക്കുമുണ്ടായി. പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ഉണ്ണിക്കുട്ടന് ബസ് ജീവനക്കാര്‍ക്കാണ് മര്‍ദനമേറ്റത്.
മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ ബസ് കണ്ടക്ടര്‍ പെരളശ്ശേരിയിലെ അര്ജ്ജുന് ബാബു(23)വിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമീപത്ത് എയിഡ് പോസ്റ്റില്‍ പോലീസുകാരുണ്ടായിരുന്നെങ്കിലും തടയാനായില്ല. നാല്പ്പതോളമാളുകളാണ് പ്രകടനത്തിലുണ്ടായത്.
സാരമായി പരിക്കേറ്റ അര്ജ്ജുന് ബാബുവിനെ തളിപ്പറമ്പ് താലൂക്ക് ആസ്പത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയതിനുശേഷമാണ് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക