ശബരിമല: അയ്യപ്പ തീര്‍ഥാടകരുടെ പ്രധാന സ്നാനഘട്ടമായ പമ്പയിലും പരിസരത്തും വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ എണ്ണം ക്രമാതീതമായി കൂടിയതായി റിപ്പോര്‍ട്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ വന്നു തുടങ്ങിയ ഡിസംബര്‍ 23-ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു.
റിപ്പോര്‍ട്ട് പ്രകാരം ഞുണങ്ങാറില്‍ 100 മില്ലിലിറ്റര്‍ വെള്ളത്തില്‍ 118000 കോളിഫോം ബാക്ടീരിയകളെ കണ്ടെത്തി. പമ്പയുടെ താഴെ ഭാഗത്ത് 115000, ആറാട്ട് കടവ് 78000, ത്രിവേണി 13000 എന്നിങ്ങനെയാണ് കോളിഫോം ബാക്ടീരിയയുടെ എണ്ണം. പുഴയില്‍ കുളിക്കുന്ന ഭാഗങ്ങളില്‍ പരമാവധി 5000ല്‍ കൂടാന്‍ പാടില്ല എന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നത്.
തീരെ ഒഴുക്ക് ഇല്ലാത്തതാണ് പമ്പയില്‍ കോളിഫോം ബാക്ടീരിയയുടെ എണ്ണം വര്‍ധിക്കാനുള്ള പ്രധാന കാരണം. ആയിരകണക്കിന് തീര്‍ത്ഥാടകര്‍ കുളിക്കാനും മറ്റും ഉപയോഗിക്കുന്ന ഭാഗങ്ങളില്‍ നല്ല ഒഴുക്ക് ഉണ്ടായാല്‍ മാത്രമേ ബാക്ടീരിയയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക