ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ തീവ്രവാദ സംഘടനയായ ഐഎസിന്റെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നതായി ഡല്‍ഹി പൊലീസിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഐസിസ് തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ സംഘടനയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ നടന്നുവെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ഐഎസുമായി ബന്ധമുള്ള 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
ഐഎസുമായി ബന്ധപ്പെട്ട പ്രധാന കണ്ണിയെക്കുറിച്ച് അന്വേഷിക്കാനായി ഗുജറാത്ത്, തമിഴ്നാട്, കേരളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് അന്വേഷണ സംഘത്തെ അയിച്ചിട്ടുണ്ടെന്നും റിപ്പോട്ടുകളുണ്ട്.
സംഘടനയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരാള്‍ ഗുജറാത്തില്‍ അറസ്റ്റിലായിട്ടുണ്ട്. ഇയാളെ ഡല്‍ഹിയിലെത്തിച്ച് ചോദ്യം ചെയ്യും.
കേരള-തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന ഷമീം, തൗഫിഖ് എന്നിവരെ പിടികൂടാനും ഡല്‍ഹി പൊലീസ് ഊര്‍ജ്ജിതമായി ശ്രമിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഐഎസില്‍ ചേര്‍ന്ന മലയാളി വനിതകള്‍ കാബൂളിലെ ജയിലില്‍ തടവില്‍ കഴിയുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു.
അഫ്ഗാനില്‍ കീഴടങ്ങിയ ഐസിസ് ഭീകരരിലും കുടുംബാംഗങ്ങളിലും പെട്ട 10 ഇന്ത്യക്കാരിലെ മലയാളി വനിതകളാണ് തടവില്‍ കഴിയുന്നതായി റിപ്പോര്‍ട്ടുള്ളത്.
കണ്ണൂര്‍ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ, മറിയം റഹൈല എന്നിവരാണ് കാബൂളിലെ ജയിലിലുള്ളതായി കേന്ദ്രം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക