കണ്ണൂര്‍ അമ്പായത്തോട് എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതായി സൂചന. സി.പി മൊയ്തീന്, കര്‍ണാടക സ്വദേശിനി സാവിത്രി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നതായാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ യു.എ.പി.എ വകുപ്പ് ചുമത്തി പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീന്റെ നേതൃത്വത്തിലുളള നാലംഗ സംഘമാണ് ഇന്നലെ അമ്പായത്തോട് എത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഘത്തിലുണ്ടായിരുന്ന സ്ത്രീ കര്‍ണാടക സ്വദേശിനി സാവിത്രിയാണന്നും സൂചനയുണ്ട്. പ്രദേശത്തെ കടയില്‍ നിന്നും ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളില്‍ ഇവരുടെ മുഖം വ്യക്തമല്ലാത്തതിനാല്‍ ദൃക്സാക്ഷികളുടെ മൊഴികളെ ആശ്രയിച്ചാണ് പൊലീസിന്റെ അന്വേഷണം. ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിലെ ജീവനക്കാര്‍ അടക്കമുളളവരോട് ഇന്നലെ ഇവിടെയെത്തിയ മാവോയിസ്റ്റുകള്‍ സംസാരിച്ചിരുന്നു.
ഇവരില്‍ നിന്നും ഇന്ന് പോലീസ് വിശദമായ മൊഴിയെടുത്തു. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്ന വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് നേരത്തെ തന്നെ പോലീസ് സ്ഥിരീകരിച്ചിരുന്നു. 2018 ഡിസംബറില്‍ അമ്പായത്തോടും കഴിഞ്ഞ മാസം ആദ്യം പേരാവൂര്‍ ചെക്കേരി കോളനിയിലും മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. ഈ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ തന്നെയാണ് ഇന്നലെ വീണ്ടും നാട്ടിലെത്തിയതെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക