ന്യൂഡല്‍ഹി: ഇമ്രാന് ഖാന് കൈവിട്ട പാക് വിദ്യാര്‍ഥികള്‍ക്ക് തുണയായി ഇന്ത്യ. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിയ പാക്കിസ്ഥാന് വിദ്യാര്‍ഥികളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിന് സഹായിക്കാന്‍ തയാറെന്ന് ഇന്ത്യ വ്യക്തമാക്കി. പാക്കിസ്ഥാന് സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില് ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
നൂറുകണക്കിന് പാക്കിസ്ഥാന് പൗരന്മാരാണ് വുഹാനില്‍ കുടുങ്ങിക്കിടക്കുന്നത്. ചൈനയിലെ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന പാക് വിദ്യാര്‍ഥികളെ എയര്‍ലിഫ്റ്റ് ചെയ്യില്ലെന്ന് പാക്കിസ്ഥാന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ സഹായം വാഗ്ദാനം ചെയ്തത്.
അതേസമയം, വുഹാനിലെ കൊറോണ വൈറസ് ബാധയെക്കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നല്കിയ ഡോക്ടര്‍ അന്തരിച്ചു. ഡോക്ടര്‍ ലീ വെന്‍ലിയാങ്(34) ആണ് മരിച്ചത്. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു. വുഹാനില്‍ കൊറോണ വൈറസ് ബാധ ഉണ്ടായെന്ന് ആദ്യമായി ലോകത്തെ അറിയിച്ച എട്ട് ഡോക്ടര്‍മാരുടെ സംഘത്തിലെ ഒരാളായിരുന്നു ലീ.
ഡോക്ടര്‍ ലീയുടെ മരണം കൊറോണ ബാധയെ തുടര്‍ന്നാണെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വുഹാനില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ടെന്ന് ഇക്കഴിഞ്ഞ ഡിസംബറിലാണ് ലീ മുന്നറിയിപ്പ് നല്‍കിയത്. ചൈനീസ് മെസേജിങ് ആപ്ലിക്കേഷനായ വീ ചാറ്റിലെ ഒരു ഗ്രൂപ്പിലാണ് ലീ ഇക്കാര്യം പങ്കുവച്ചത്. ലീയുടെ സഹപാഠികളായിരുന്നു ഈ ഗ്രൂപ്പിലെ അംഗങ്ങള്‍.
മത്സ്യ ചന്തയിലെ ഏഴ് പേരില്‍ സര്സിന് സമാനമായ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ടെന്ന വിവരമാണ് ലീ സഹപാഠികളുമായി പങ്കുവച്ചത്. 2003 ല്‍ ഇതേ വൈറസ് 800 പേരുടെ ജീവനെടുത്തിട്ടുണ്ടെന്നും വിശദീകരിച്ചു. അതിനാല്‍ സുഹൃത്തുക്കള്‍ക്ക് രഹസ്യ മുന്നറിയിപ്പ് നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നാല്‍ ലീയുടെ പേര് പോലും മറയാക്കാതെ ഈ സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ലീയെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക