ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പുറത്ത് വിട്ടു. 62.59 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തപ്പെട്ടത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രണ്‍ബീര്‍ സിംഗാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. വോട്ടിംഗ് സംബന്ധിച്ച സൂക്ഷ്മ പരിശോധനകള്‍ നടത്തേണ്ടതുണ്ടായിരുന്നുവെന്നും അതിനാലാണ് പോളിംഗ് സംബന്ധിച്ച വിവരങ്ങള്‍ വൈകിയതെന്നും അദ്ദേഹം പറഞ്ഞു. ഒന്നിലധികം തവണ സൂക്ഷ്മ പരിശോധന നടത്തിയെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ രണ്ട് ശതമാനം വോട്ടുകള്‍ കൂടുതല്‍ പോള്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. വെല്ലിമാരന് മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തത്. 71.6% വോട്ടുകളാണ് ഇവിടെ പോള്‍ ചെയ്തത്. ഷെഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഒഖ്ല മേഖലയില്‍ 58.84 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്തത്.
നേരത്തെ, അവസാനവട്ട പോളിംഗ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിടാത്തതില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഉള്‍പ്പെടെ അതൃപ്തി അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ അവസാനവട്ട പോളിംഗ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിടാത്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് കേജരിവാള്‍ ട്വീറ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് എഎപി നേതാവ് മുതിര്‍ന്ന നേതാവ് സഞ്ജയ് സിംഗ് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക