അയൽവാസിയായ പെൺകുട്ടിയുടെ ചിത്രം കാണിച്ച് യുവാവിനെ കബളിപ്പിച്ച് വിവാഹം ഉറപ്പിച്ചുവെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. കുമരകം തിരുവാർപ്പ് മണയത്തറ സ്വദേശി റെജിമോൾ(43)ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കബളിപ്പിക്കപ്പെട്ട കണ്ണൂർ തളിപ്പറമ്പ് കൂവേരി സ്വദേശി വിഗേഷി(30)ന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. റെജിമോളെ ഇന്നലെ വൈകിട്ടോടെ ജാമ്യത്തിൽ വിട്ടു.
യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വിവാഹം ഉറപ്പിച്ചത് എന്തിനാണെന്നതിന് റെജിമോൾ ഇതുവരെ വ്യക്തമായ മൊഴി നൽകിയിട്ടില്ല. തിരുവാർപ്പ് സ്വദേശിയും ഡാൻസ് ടീച്ചറുമായ യുവതിയുടെ പേരിൽ റെജിമോൾ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി വിവാഹാലോചന നടത്തുകയായിരുന്നു. വാട്ട്സാപ്പ് നമ്പരിൽ വികേഷിന്റെ വീട്ടുകാരുമായും വധുവെന്ന വ്യാജേന ഇവർ ബന്ധപ്പെട്ടു. തിരുവനന്തപുരം ഗവ. ആശുപത്രിയിൽ ടെക്നീഷ്യനായി ജോലി ഉണ്ടെന്നറിയിച്ച ഇവർ അയൽവാസിയായ യുവതിയുടെ ഫേസ്ബുക്കിൽ നിന്നെടുത്ത ചെറുപ്പം മുതലുള്ള ഫോട്ടോകൾ അയച്ചു കൊടുക്കുകയും ചെയ്തു.ഫോണിലൂടെയുള്ള യുവാവിന്റെ സംസാരം ഇഷ്ടപ്പെട്ടതു മൂലമാണ് ബന്ധം തുടർന്നതെന്നു മാത്രമാണ് റെജിമോളുടെ മൊഴി. വാട്സാപ്പിൽ കണ്ട പെൺകുട്ടി എന്ന നിലയിലാണ് ബന്ധം തുടർന്നതെന്നും സംസാരത്തിലെ നിഷ്കളങ്കത മൂലമാണ് ഇഷ്ടപ്പെട്ടതെന്നും വിഗേഷ് പറഞ്ഞു. റെജിമോൾ വിവാഹിതയാണ്.
വാട്സാപിൽ ഇട്ട ചിത്രത്തിലെ പെൺകുട്ടി എന്ന വ്യാജേന റെജിമോൾ യുവാവുമായി ഫോൺ വിളി നടത്തുകയായിരുന്നു. 6 മാസമായി ഇരുവരും തമ്മിൽ ഫോൺ വിളി നടത്തി വരികയായിരുന്നു. തുടർന്നാണ് വിവാഹം ഉറപ്പിച്ചത്. നാളെയാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ദിവസം വിവാഹ ബ്ലൗസിന്റെ അളവ് വാങ്ങാൻ വിഗേഷിന്റെ സഹോദരി വിനീഷയും ഭർത്താവ് ജയദീപും എത്തിയപ്പോഴാണു കള്ളി വെളിച്ചത്തായത്. തിരുവാർപ്പ് പഞ്ചായത്തിലെ ആശാ വർക്കറായി ജോലി ചെയ്യുകയാണ് റെജിമോൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക