കണ്ണൂർ തയ്യിലിൽ കടൽത്തീരത്ത് ഒന്നര വയസുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഉറങ്ങിക്കിടന്ന കുഞ്ഞിനെ പുലർച്ചെ കാണാതായെന്നാണ് വീട്ടുകാരുടെപരാതി. സംശയം തോന്നിയ പൊലീസ് മാതാപിതാക്കളെ ചോദ്യം ചെയ്യുകയാണ്.
കണ്ണൂർ തയ്യിലിലെ ശരണ്യ- പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകൻ വിയാന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കടപ്പുറത്ത് കണ്ടെത്തിയത്. കടൽഭിത്തിയിലെ പാറക്കൂട്ടത്തിനിടയിലായിരുന്നു മൃതദേഹം. കുഞ്ഞിന്റെ ശരീരത്തിൽ പരിക്കുകളുണ്ട്.
പ്രണവും ശരണ്യയും കുറച്ച് കാലമായി അകന്നു കഴിയുകയായിരുന്നു. ഞായറാഴ്ച ശരണ്യയുടെ തയ്യിലിലെ വീട്ടിലാണ് പ്രണവ് കഴിഞ്ഞത്. പ്രണവിനൊപ്പമായിരുന്നു കുഞ്ഞ് ഉറങ്ങിയത്. പുലർച്ചെ കുഞ്ഞിനെ കാണാതായതായി ശരണ്യ പൊലീസിൽ പരാതി നൽകി.ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ മൃതദേഹം വീടിനടുത്തുള്ള കടപ്പുറത്ത് കണ്ടെത്തിയത്.
പൊലീസ് ശരണ്യയെയും പ്രണവിനെയും ചോദ്യം ചെയ്യുകയാണ്. ശരണ്യയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്തു. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. കുടുംബ വഴക്കാണോ കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക