കോഴിക്കോട്: നാടകസംഘം സഞ്ചരിച്ച വാഹനത്തില്‍ ബോര്‍ഡ് വച്ചതിന് 24,000 രൂപ പിഴ ഈടാക്കിയെന്ന ആരോപണം നിഷേധിച്ച് തൃപ്രയാര്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഷീബ. 24,000 എന്നത് പിഴയല്ലെന്നും ബോര്‍ഡിന്റെ അളവാണെന്നും ഒരു രൂപ പോലും പിഴയായി വാങ്ങിയിട്ടില്ലെന്നും ഷീബ വ്യക്തമാക്കി.
വാഹത്തില്‍ ബോര്‍ഡ് വയ്ക്കണമെങ്കില്‍ നിയമപ്രകാരം ഫീസ് അടയ്ക്കണമെന്നു ഡ്രൈവറോടു പറഞ്ഞു. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ കയര്‍ത്തുസംസാരിച്ചു. ഇത്ര വര്‍ഷമായിട്ടും ഒരു ഉദ്യോഗസ്ഥനും തങ്ങളുടെ വാഹനത്തിനെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടില്ലെന്നായിരുന്നു അയാളുടെ വാദം. താന്‍ പറഞ്ഞ കാര്യങ്ങള്‍ എഴുതിനല്‍കണമെന്നും അയാള്‍ ആവശ്യപ്പെട്ടു.
അങ്ങനെയാണു ബോര്‍ഡിനെ സംബന്ധിച്ച കാര്യങ്ങള്‍ എഴുതി നല്‍കിയത്. കൃത്യമായി അളന്നുനോക്കിയിട്ടാണു ബോര്‍ഡിന്റെ അളവ് രേഖപ്പെടുത്തിയത്. 24,000 സെന്റിമീറ്റര്‍ സ്ക്വയര്‍ എന്ന അളവു കൃത്യമായി രേഖപ്പെടുത്തിയിരുന്നു. 24,000 എന്നതു പിഴത്തുകയല്ല. അതു ബോര്‍ഡിന്റെ ഏരിയയാണ്. ഒരു സെന്റിമീറ്റര്‍ സ്ക്വയറിന് 20 പൈസയാണ് ഫീസ് അടയ്ക്കേണ്ടത്. അങ്ങനെയാണെങ്കില്‍ 4,800 രൂപയേ വരികയുള്ളൂ. ഈ പണം ഒരു വര്‍ഷത്തേക്കു ബോര്‍ഡ് വയ്ക്കുന്നതിനുള്ള തുകയാണെന്നും എഎംവി ഷീബ വ്യക്തമാക്കി.
കഴിഞ്ഞദിവസം, ആലുവ അശ്വതി എന്ന നാടകസംഘത്തിന്റെ വാഹനത്തിനു മോട്ടോര്‍ വാഹന വകുപ്പ് സംഘം പിഴ ചുമത്തിയത്. 24,000 രൂപ പിഴ ചുമത്തി എന്നായിരുന്നു ആരോപണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് എഎംവി ഷീബ വിശദീകരണവുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക