കൊല്‍ക്കത്ത: രാജ്യത്ത് കൊറോണ ബാധ പടരുന്നതിനെതിരെ കര്‍ശന നിര്‍ദ്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തി പതിനായിരങ്ങളെ പങ്കെടുപ്പിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അവാര്‍ഡ് വിതരണ ചടങ്ങ് നടത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് വന്‍ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.
പൊതുപരിപാടികള്‍ തടയണമെന്ന കേന്ദ്ര നിര്‍ദ്ദേശം മമത ബാനര്‍ജി തള്ളി. വെള്ളിയാഴ്ചയാണ് കൊല്‍ക്കത്തയിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി സര്‍ക്കാരിന്റെ കായിക പുരസ്കാര വിതരണ ചടങ്ങ് നടത്തിയത്.
കൊവിഡ് 19ന്റെ പേരില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ ചുമയും കഫക്കെട്ടും കൊവിഡ് 19 കാരണമാവണമെന്നില്ലെന്നും മമത പറഞ്ഞു. അസുഖമുള്ളവര്‍ ഡോക്ടറെ കണ്ട ശേഷം 14 ദിവസം വിശ്രമിക്കണം. ഹസ്തദാനം ഒഴിവാക്കണം. പകരമായി നമസ്തേ പറയണം. മറ്റുള്ളവരുമായി അകലം പാലിക്കണമെന്നും മമത പറഞ്ഞു.
മമതയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പെരുമാറ്റം നിരുത്തരവാദപരമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ചടങ്ങിലെത്തിയ മമത കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശവും വായിച്ചു. കായിക മത്സരങ്ങള്‍ ഉള്‍പ്പെടെ പൊതുപരിപാടികള്‍ മാറ്റി വെക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത്തരം ചടങ്ങുകള്‍ പതിവായി ഉണ്ടാകാത്തതു കൊണ്ടാണ് ചടങ്ങ് മാറ്റി വെക്കാത്തതെന്നായിരുന്നു മമതയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക