36 വര്‍ഷമായി കാസര്‍കോട് ജില്ല നിലവില്‍ വന്നിട്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് സൗത്ത് കനറ ജില്ലയുടെ ഭാഗമായിരുന്നു കാസര്‍കോട്. ആസ്പത്രികാര്യങ്ങള്‍ക്കായി ജില്ല ഇന്നും ആശ്രയിക്കുന്നത് കര്‍ണാടകത്തെയാണ്. കൊറോണയെ പേടിച്ച് കര്‍ണാടക തലപ്പാടി ഹൈവേ അടക്കം കൊട്ടിയടച്ചതോടെ ചികിത്സ കിട്ടേണ്ട രോഗികള്‍ മരിക്കുന്ന അവസ്ഥയാണ്.
അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളുടെ പരിചരണം ഉറപ്പാക്കാന്‍ കേരളത്തില്‍നിന്ന് കര്‍ണാടകയിലേക്കുള്ള റോഡുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ഹൈക്കോടതി ആവശ്യപ്പട്ടിരിക്കുകയാണ്.
ജില്ലാ ആസ്പത്രി കാഞ്ഞങ്ങാട്ടാണ്. തൃക്കരിപ്പൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, ഉദുമ, പെരിയ പ്രദേശങ്ങളിലെ ജനങ്ങളാണ് അധികവും ജില്ലാ ആസ്പത്രിയിലെത്തുന്നത്. കാലിക്കടവ്, തൃക്കരിപ്പൂര്‍ ഭാഗങ്ങളിലെ ആളുകള്‍ക്ക് പരിയാരം മെഡിക്കല്‍ കോളേജുണ്ട്. ജില്ലാ ആസ്ഥാനമായ കാസര്‍കോട് നഗരത്തില്‍ സര്‍ക്കാര്‍ ജനറല്‍ ആസ്പത്രിയുണ്ട്. എന്നാല്‍ കാസര്‍കോട് അടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ മംഗലാപുരത്തെ ആസ്പത്രികളെയാണ് കൂടുതലും ആശ്രയിക്കുന്നത്.
കാസര്‍കോട് നഗരത്തില്‍നിന്ന് 50 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മംഗലാപുരമായി. ഇവിടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രികള്‍ വേണ്ടുവോളമുണ്ട്. ഇതില്‍ പലതും മലയാളികളുടേതാണ്. കസ്തൂര്‍ബ മെഡിക്കല്‍ കോളേജ് അടക്കം മെഡിക്കല്‍ കോളേജുകള്‍ പലതുമുണ്ട്. മംഗലാപുരത്തുനിന്ന് ഒന്നര മണിക്കൂര്‍ സഞ്ചരിച്ചാല്‍ മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജായി. വിദഗ്ധ ചികിത്സയ്ക്ക് കാലങ്ങളായി പേരുകേട്ട ആസ്പത്രിയാണ് ഇവിടെയുള്ളത്.
ജില്ല പിറന്ന് 36 വര്‍ഷമായിട്ടും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമായിട്ടില്ല. ബദിയടുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളേജ് ആസ്പത്രി കെട്ടാന്‍ തുടങ്ങിയിട്ട് ഏഴു വര്‍ഷമായി. ഇത് ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതിന്റെ അക്കാദമിക് ബ്ലോക്കാണ് ഇപ്പോള്‍ കോവിഡ് ആസ്പത്രിയായി സജ്ജീകരിച്ചു കൊണ്ടിരിക്കുന്നത്.
കൊറോണ രോഗികള്‍ പെരുകുന്ന ജില്ലയില്‍ കാസര്‍കോട് ഗവ.ജനറല്‍ ആസ്പത്രിയിലും സര്‍ക്കാര്‍ താല്‍ക്കാലികമായി ഏറ്റെടുത്ത കാഞ്ഞങ്ങാട് സര്‍ജി കെയര്‍ ആസ്പത്രിയിലുമാണ് ഇപ്പോള്‍ കൊറോണ രോഗികളെ പരിചരിക്കുന്നത്. കാഞ്ഞങ്ങാട് ജില്ലാ ആസ്ത്രിയിലും കൊറോണ ഐസൊലേഷന്‍ വാര്‍ഡുണ്ട്. ഇവിടങ്ങളില്‍ ഇപ്പോള്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല.ചെറിയ ആവശ്യങ്ങള്‍ക്കു മാത്രമാണ് ഇന്ന് ജില്ലയിലെ ജനങ്ങള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും മറ്റ് സര്‍ക്കാര്‍ ആസ്പത്രികളെയും ആശ്രയിക്കുന്നത്. എന്നാല്‍ പാവപ്പെട്ട രോഗികള്‍ക്ക് ഇതു തന്നെയാണ് ആശ്രയം. കാര്യമായ രോഗം വരുമ്ബോള്‍ ആളുകള്‍ ജില്ലയിലെ സ്വകാര്യ ആസ്പത്രികളിലെത്തും. ചിലര്‍ സ്വയം തീരുമാനിച്ച് വിദഗ്ധ ചികിത്സ തേടി നേരെ മംഗലാപുരത്തേക്ക് പോകും. രോഗികള്‍ ഇവിടെയും ആസ്പത്രികള്‍ മംഗലാപുരത്തും എന്ന അവസ്ഥ കാലങ്ങളായുള്ള സ്ഥിതിയാണ്. മംഗലാപുരത്തെ ആസ്പത്രികളിലുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ അഴ്ചയിലൊരിക്കല്‍ ജില്ലയിലെ പല സ്വകാര്യ ആസ്പത്രികളിലും സേവനം നടത്തുന്നുണ്ട്.
കാല് മുറിഞ്ഞാലും തൊണ്ടവേദനയ്ക്കും ആളുകള്‍ മംഗലാപുരത്തെ സ്പെഷ്യാലിറ്റി ആസ്പത്രികളിലേക്ക് പോകുന്ന അവസ്ഥയ്ക്ക് മാറ്റം വരണമെന്ന് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെ സൈക്യാട്രിസ്റ്റുമായ ഡോ.പി.സണ്ണി മാത്യു പറയുന്നു. ചെറിയ ആസ്പത്രികളിലെ ഡോക്ടര്‍മാര്‍ റഫര്‍ ചെയ്താലെ വലിയ അസ്പത്രികളിലേക്ക് പോകേണ്ടതുള്ളു. അല്ലെങ്കില്‍ ഇവിടത്തന്നെ ചികിത്സിക്കാം. പണച്ചെലവും കുറക്കാം – ഡോ.സണ്ണി മാത്യു പറയുന്നു.
വിദ്യാഭ്യാസത്തിനും ആസ്പത്രി അവശ്യങ്ങള്‍ക്കുമായി ജില്ല മംഗലാപുരത്തെ ആശ്രയിക്കുന്ന നില ഇന്നും തുടരുകയാണെന്ന് ഇപ്പോള്‍ നീലേശ്വരം നഗരസഭ ചെയര്‍മാനും മംഗലാപുരം യേനപ്പോയ മെഡിക്കല്‍ സര്‍വ്വകലാശാല മുന്‍ പരീക്ഷാ കണ്‍ട്രോളറുമായ പ്രൊഫ .കെ.പി.ജയരാജന് പറയുന്നു. മംഗലാപുരം നഗരത്തിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലായി ആറ് മെഡിക്കല്‍ കോളേജുകളുണ്ട്. ഇരുപതോളം സ്പെഷ്യാലിറ്റി ആസ്പത്രികളുമുണ്ട്. ഇവിടങ്ങളില്‍ മികച്ച സേവനം കിട്ടുന്നതുകൊണ്ടാണ് കാസര്‍കോട്ടുകാര്‍ അങ്ങോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായം തുടങ്ങാന്‍ വരുന്നവരെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്ന സമീപനമാണ് കര്‍ണാടകയുടേത്. എത് സര്‍ക്കാര്‍ വന്നാലും ഇത് തന്നെയാണ് നയം. ഉള്‍പ്രദേശങ്ങളിലാണെങ്കില്‍ സര്‍ക്കാര്‍ സൗജന്യ നിരക്കില്‍ സ്ഥലവും തരും. തുടക്കത്തിലും പിന്നീടും നൂലാമാലകളൊന്നുമില്ല. സ്ഥാപനം ഉടന്‍ ഉയരും. എല്ലായ്പ്പോഴും സൗഹൃദ മനോഭാവമാണ്. കേരളത്തിലാണെങ്കില്‍ വ്യവസായം തുടങ്ങാനുള്ള കെട്ടിടം പണിയാന്‍ അപേക്ഷ കൊടുക്കുന്നത് തൊട്ട് തുടങ്ങും പ്രതിസന്ധികള്‍. പിന്നെ നടന്നു നടന്ന് ചെരുപ്പ് തേയും – മംഗലാപുരത്തെ ഒരു സ്പെഷാലിറ്റി ആസ്പത്രിയുടെ ബോര്‍ഡ് അംഗം പറയുന്നു. ആസ്പത്രി സൗകര്യങ്ങള്‍ കൂടുതലുള്ളതിനാല്‍ ആളുകള്‍ മംഗലാപുരത്തേക്ക് ഒഴുകുകയാണ്.ഈ ഒഴുക്കില്‍ കാസര്‍കോട്ട് രോഗികളെ കിട്ടുമോ എന്നാണ് സ്പെഷ്യാലിറ്റി ആസ്പത്രികള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ചോദിക്കുന്ന ചോദ്യം.
38 പഞ്ചായത്തുകളും 128 വില്ലേജുകളും 14 ലക്ഷത്തോളം ജനങ്ങളുമുള്ള കാസര്‍കോട് ജില്ലയില്‍ ചികിത്സാ സൗകര്യങ്ങള്‍ ആവശ്യത്തിനില്ലെന്ന് ഒരു റിട്ട. സര്‍ക്കാര്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. ഗതാഗത സൗകര്യം കുറവായതിനാല്‍ മലയോര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് രാത്രിയും മറ്റും നഗരങ്ങളിലെ അസ്പത്രികളിലെത്താന് ബുദ്ധിമുട്ടുമാണ്. അതിനാല്‍ ഉള്‍നാടുകളിലാണ് ആസ്പത്രികള്‍ ഉയരേണ്ടതെന്നും ഇദ്ദേഹം പറയുന്നു.
ആരോഗ്യരംഗത്ത് കാസര്‍കോട് ജില്ല ഇന്നും പിന്നോക്കാവസ്ഥയിലാണ്. സര്‍ക്കാര്‍ ആസ്പത്രികളിലാണെങ്കില് ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ഉള്‍നാടുകളില്‍ ജോലി കിട്ടുന്ന ഡോക്ടര്‍മാര്‍ പിന്നീട് അവധിയെടുത്ത് പോകുന്ന സ്ഥിതിയാണ്.
1994 ല്‍ കാസര്‍കോട് മാതൃഭൂമി ബ്യൂറോയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളെക്കുറിച്ച് പരമ്ബര ചെയ്യാനായി പല ആസ്പത്രികളും സന്ദര്‍ശിച്ചിട്ടുണ്ട്. അവിടങ്ങളിലെ സൗകര്യങ്ങള്‍ അന്ന് പരിമിതമായിരുന്നു. ആവശ്യത്തിന് ജീവനക്കാരില്ല, മരുന്നില്ല, ശുചീകരണം നടക്കുന്നില്ല, കെട്ടിടങ്ങള്‍ ചോര്‍ന്നൊലിക്കുന്നു…. ഇങ്ങിനെ പ്രശ്നങ്ങള്‍ പലതായിരുന്നു. പിന്നീട് ജില്ലാ ആസ്പത്രിക്ക് ചെമ്മട്ടംവയലില്‍ കെട്ടിടം പണിത് അങ്ങോട്ട് മാറ്റി.
26 വര്‍ഷം മുമ്ബ് ഈ പരമ്ബര എഴുതുമ്ബോള്‍ ആരോഗ്യമന്ത്രിയും മറ്റും എപ്പോഴെങ്കിലുമേ ജില്ലയില്‍ എത്തിയിരുന്നുള്ളു. ഒരിക്കല്‍ ആരോഗ്യ മന്ത്രി ആര്.രാമചന്ദ്രന് നായര്‍ ജില്ലയില്‍ വരുന്ന ദിവസം മുന്നില്‍ കണ്ടാണ് 1994 സപ്തംമ്ബര്‍ 17 മുതല്‍ അറു ദിവസത്തെ പരമ്ബര ‘ ബഹു. ആരോഗ്യ മന്ത്രി സമക്ഷം’ എന്ന തലക്കെട്ടില്‍ ഒന്നാം പേജില്‍ നല്‍കിയത്. ഇതേക്കുറിച്ച് പഠിച്ച് നടപടികളെടുക്കുമെന്ന് അന്ന് മന്ത്രി പറയുകയും ചെയ്തിരുന്നു.
ജനസംഖ്യയുടെ അനുപാതം നോക്കിയാല്‍ കാസര്‍കോട് ജില്ലയില്‍ ആസ്പത്രി സൗകര്യങ്ങള്‍ ഇനിയും ആവശ്യമാണ്.ഒരു പ്രതിസന്ധി ഘട്ടത്തില്‍ തലപ്പാടി ഹൈവേ അടക്കുകയും മറ്റ് പല അതിര്‍ത്തി റോഡുകളും മണ്ണിട്ട് തടസ്സം സൃഷ്ടിക്കുകയും ചെയ്ത കര്‍ണാടകത്തെ എല്ലാ കാലത്തും കാസര്‍കോടിന് ആശ്രയിക്കാന്‍ കഴിയില്ല എന്നതാണ് കൊറോണക്കാലം നല്കുന്ന മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക