എല്ലാ ബാങ്കുകളും വായ്പകളില്‍ മൂന്ന് മാസത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായി ഉപഭോക്താക്കള്‍ക്ക് വായ്പകളുടെ തിരിച്ചടവിന് മൂന്ന് മാസത്തെ സാവകാശം ലഭിക്കും. ഇക്കാലയളവില്‍ വായ്പ തിരിച്ചടച്ചില്ലെന്ന പേരില്‍ പതിവ് നടപടികള്‍ ബാങ്കുകള്‍ ഒഴിവാക്കും. ഇതിനര്‍ഥം ലോണ്‍ കാലാവധിയേക്കാള്‍ മൂന്ന് മാസം അധികം അടച്ചാല്‍ മതിയെന്ന് ആരും കരുതരുതെന്നാണ് ബാങ്കുകളുടെ മുന്നറിയിപ്പ്.
മൂന്ന് മാസം കഴിഞ്ഞ് വായ്പ അടക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അതിനര്‍ഥം നിങ്ങളെ കാത്ത് കൂടുതല്‍ ബാധ്യത ഉണ്ടെന്നാണ്. കാരണം മൂന്ന് മാസം വായ്പ തിരിച്ചടവില്‍ നിന്നു മാത്രമേ മോറട്ടോറിയം വഴി സാവകാശം ലഭിക്കൂ.
എത്രവായ്പയാണോ തിരിച്ചടക്കാനുള്ളത് അതിന്റെ മൂന്ന് മാസത്തെ പലിശ അധികമായി ഓരോരുത്തരും ഭാവിയില്‍ അടക്കേണ്ടി വരുമെന്ന് ചുരുക്കം. ക്രഡിറ്റ് കാര്‍ഡ് ഉടമകളെ കാത്ത് അല്പം കൂടി വലിയ ബാധ്യതയാണുള്ളത്. കാരണം ക്രഡിറ്റ് കാര്‍ഡുകളില്‍ പലിശ കണക്കാക്കുന്നത് മാസത്തിലല്ല. മറിച്ച് ഓരോ ദിവസത്തിലുമാണ്. മൂന്ന് മാസത്തേക്ക് ബാങ്കുകള്‍ പ്രത്യേകം നോട്ടീസുകള്‍ അയക്കില്ലെന്നേയുള്ളൂ. പണം തിരിച്ചടക്കാന്‍ വൈകുന്ന ഓരോ ദിവസത്തിനും അധിക പലിശ നല്‍കേണ്ടി വരും. ഇല്ലെങ്കില്‍ നോട്ടീസ് പിറകേ വരും.
എല്ലാ ലോണുകളും മൂന്നു മാസം തിരിച്ചടച്ചില്ലെങ്കില്‍ അധികമായി മൂന്ന് മാസം കൂടി അടച്ചാല്‍ പ്രശ്നം തീരില്ലെന്ന് എസ്.ബി.ഐ തന്നെ മുന്നറിയിപ്പ് നല്കി കഴിഞ്ഞു. ഉദാഹരണത്തിന് നിങ്ങള്‍ 30 ലക്ഷം രൂപയുടെ ഹൗസിംങ് ലോണില്‍ 15 വര്‍ഷത്തെ തിരിച്ചടവ് ബാക്കിയിരിക്കെയാണ് മൂന്ന് മാസം തിരിച്ചടക്കാതിരിക്കുന്നതെന്ന് കരുതുക. നിങ്ങളുടെ ഹൗസിംങ് ലോണ്‍ തിരിച്ചടവ് കാലാവധി എട്ട് മാസമാണ് നീളുകയെന്നാണ് എസ്.ബി.ഐ അറിയിക്കുന്നത്. അതുകൊണ്ട് മോറട്ടോറിയമൊക്കെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ബാധ്യത നിലവിലെ അവസ്ഥയില്‍ ഉപഭോക്താക്കള്‍ തന്നെ വഹിക്കേണ്ടിവരുമെന്നാണ് ബാങ്കുകള്‍ ഓര്‍മ്മിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക