അസുഖം ബാധിച്ച കുഞ്ഞിന് ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ലോക്ക് ഡൗണിൽ അമ്മയുടെ ഒക്കത്തിരുന്നുളള യാത്രയ്ക്കിടെ ദാരുണാന്ത്യം. ബീഹാറിലെ ജെഹനാബാദിലാണ് സംഭവം. അസുഖബാധിതനായ മൂന്നുവയസുകാരനായ കുഞ്ഞിനെയുമെടുത്ത് മാതാപിതാക്കൾ എട്ട് കിലോമീറ്റർ അകലെയുളള ആശുപത്രിയിലേക്ക് ഓടുമ്പോഴാണ് മരണം സംഭവിച്ചത്.
തുടർന്ന് മൃതദേഹവുമെടുത്ത് കരഞ്ഞുകൊണ്ട് അമ്മ ദീർഘദൂരം നടന്നു. കൂടെ മകളെ തോളിലേറ്റി അച്ഛനും. ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞിന്റെ മൃതദേഹം വീട്ടിലെത്തിച്ചു.
കുട്ടിയുടെ മൃതദേഹവും തോളത്തിട്ട് കരഞ്ഞ് നീങ്ങുന്ന അമ്മയുടെയും പിന്നാലെ മകളെയുമെടുത്ത് വരുന്ന അച്ഛന്റെയും ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ വെള്ളിയാഴ്ച മുതല്‍ സോഷ്യൽ മീഡിയയില്‍ പ്രചരിച്ചിരുന്നു. സഹായിക്കാൻ എത്തിയവരോട് ഞങ്ങള്‍ക്ക് ഇനി ആംബുലന്‍സിന്റെ ആവശ്യമില്ലെന്ന് കുട്ടിയുടെ അച്ഛൻ ദുഃഖിതനായി പറയുന്നതും വീഡിയോയിൽ കേൾക്കാം.
രണ്ടു ദിവസമായി പനിയും ജലദോഷവും ചുമയും കാരണം അവശനിലയിലായ കുഞ്ഞിനെ മാതാപിതാക്കളായ ഗിരേജ് കുമാറും ഭാര്യയും ചേർന്ന് ടെംപോയിലാണ് ആദ്യം ജെഹനാബാദിലെ ആശുപത്രിയിൽ എത്തിച്ചത്. അവിടെനിന്നും പാട്നയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദേശിച്ചു.
എന്നാൽ ആശുപത്രി അധികൃതർ ആംബുലൻസ് നൽകാൻ തയാറായില്ല. ഇതിനെ തുടർന്നാണ് കുട്ടിയെയും എടുത്ത് എട്ട് കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് ഓടിയതെന്ന് അച്ഛൻ ഗിരേജ് കുമാർ പറയുന്നു.
ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ചികിത്സ വൈകിയെന്നും അതിനാലാണ് കുഞ്ഞ് മരിച്ചതെന്നും ഇവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക