ലോക്ഡൗണില്‍ ബോറടി മാറ്റാന്‍ പലരും പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നുണ്ട്. മംഗളൂരുവിലെ ഒരു കൗമാരക്കാരന് അല്പം കടന്ന കയ്യാണ് സ്വീകരിച്ചത്. സ്വന്തം അപ്പാര്‍ട്ട്മെന്റിലേക്ക് കൂട്ടുകാരനെ സ്യൂട്ട് കേസിലാക്കി എത്തിക്കാനായിരുന്നു പതിനേഴുകാരന്റെ ശ്രമം. പക്ഷേ, പാതിവഴിയില്‍ വെച്ച് പണിപാളിയതോടെ ഇരുവരും പൊലീസിന്റെ പിടിയിലായി.
മംഗളൂരുവിലെ ബല്‍മട്ട ആര്യസമാജം റോഡിലുള്ള അപ്പാര്‍ട്ട്മെന്റിലാണ് സിനിമയെ വെല്ലുന്ന ജീവിതം അരങ്ങേറിയത്. പുറത്തുനിന്നുള്ളവരെ ലോക്ഡൗണിനെ തുടര്‍ന്ന് ഈ അപ്പാര്ട്ട്മെന്റിലേക്ക്പ്രവേശിപ്പിച്ചിരുന്നില്ല. കൗമാരക്കാരനേയും സുഹൃത്തിനേയും പലതവണ ഗേറ്റില്‍വെച്ച് വാച്ച്മാന് തടയുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരും ചേര്‍ന്ന് സ്യൂട്ട് കേസ് മാര്‍ഗ്ഗം പരീക്ഷിച്ചത്.
ട്രോളി ബാഗില്‍ കൂട്ടുകാരനെ കടത്തി ഉരുട്ടിക്കൊണ്ടുവരികയെന്ന ബുദ്ധി ആദ്യഘട്ടത്തില്‍ വിജയമായിരുന്നു. വാച്ച്മാന്റെ പരീക്ഷണം കഴിഞ്ഞ് ഇരുവരും വിജയകരമായി ലിഫ്റ്റ് വരെയെത്തി. പക്ഷേ ഇതിനിടെ ട്രോളി ബാഗിനുള്ളില്‍ കൂനിക്കൂടിയിരുന്ന് ശ്വാസം മുട്ടിയ പതിനേഴുകാരന് ഇളകി തുടങ്ങി. ലിഫ്റ്റ് കാത്തു നിന്നവരുടേയും മറ്റു താമസക്കാരുടേയും ശ്രദ്ധയില്‍ ഈ ഇളക്കം പെട്ടതോടെ ബഹളമായി.
ഓടിയെത്തിയ കാവല്‍ക്കാരനും അപാര്‍ട്ട്മെന്റിലെ മറ്റു താമസക്കാരുമൊക്കെ ചേര്‍ന്ന് ട്രോളി ബാഗ് തുറന്നപ്പോള്‍ അതിനകത്തൊരു പതിനേഴുകാരന് ചുരുണ്ടിരിക്കുന്നു. അപാര്‍ട്ട്മെന്റ് അധികൃതര്‍ വിവരമറിയിച്ചതോടെ ഇരുവരേയും പൊലീസെത്തി കൊണ്ടുപോയി. പിന്നീട് താക്കീത് നല്കി ഇരുവരേയും മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ലോക്ഡൗണ്‍ ലംഘിച്ചെന്ന കുറ്റത്തിന് ഇരുവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക