മലപ്പുറം: കോവിഡിനേയും ലോക് ഡൗണിനേയും പേടിക്കേണ്ട. കേരളത്തിലേക്ക് വരുന്ന ലോറിയില്‍ ക്ലീനറായി അതിര്‍ത്തി കടക്കാമെന്ന് യുവാവ് സോഷ്യല്‍ മീഡിയയില്‍. വയനാട് അതിര്‍ത്തിയില്‍വെച്ച് പിടികൂടിയ യുവാവിനെതിരെ കേസെടുത്ത് കോറന്റയിനില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാനത്തേക്ക് വരുന്ന ലോറിയില്‍ ക്ലീനറായി അതിര്‍ത്തി കടക്കാമെന്നും താന്‍ അത്തരത്തില്‍ സഞ്ചരിക്കുന്നതായും സോഷ്യല്‍ മീഡിയയില്‍ വിവരം നല്‍കിയയാള്‍ അതിര്‍ത്തിയില്‍ പൊലീസ് പിടിയില്‍. വട്ടംകുളം സ്വദേശിയായ യുവാവാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ കമന്റ് ചെയ്തത്. വിവരം ശ്രദ്ധയില്‍പെട്ട ചങ്ങരംകുളം പൊലീസ് വട്ടകുളത്തെ യുവാവിന്റെ വീട്ടിലെത്തി. എന്നാല്‍ യുവാവ് വീട്ടിലെത്തിയിരുന്നില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വയനാട് അതിര്‍ത്തിയില്‍ ബത്തേരിയില്‍ പൊലീസ് യുവാവിനെ പിടികൂടിയതായും ബത്തേരി പൊലീസ് ഇങ്കള്ക്കെതിരെ കേസെടുത്ത് അവിടെ കോറന്റയിനില്‍ ആക്കിയതായും വിവരം ലഭിച്ചു. സമാന രീതിയില്‍ അതിര്‍ത്തി കടക്കരുതെന്നും ഇത്തരം നീക്കം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും പൊലീസ് അറിയിച്ചു. അതേ സമയംകോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് മലപ്പുറം ജില്ലയില്‍ പൊലീസ് 62 കേസുകള്‍ കൂടി ഇന്ന് രജിസ്റ്റര്‍ ചെയ്തു.
വിവിധ സ്റ്റേഷനുകളിലായി 109 പേരെ ഇന്ന്അറസ്റ്റു ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 49 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 1,853 ആയി. 2,428 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 875 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയെ അതി തീവ്ര മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ രോഗബാധിതരുള്ള ഗ്രാമ പഞ്ചായത്തുകളില്‍ മെയ് മൂന്ന് വരെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. തലക്കാട്, വളവന്നൂര്‍, വേങ്ങര, കണ്ണമംഗലം, ഒഴൂര്‍, എ.ആര് നഗര്‍, ചുങ്കത്തറ ഗ്രാമ പഞ്ചായത്തുകളിലാണ് നിലവില്‍ രോഗബാധിതരുള്ളതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
ഈ ഏഴ് പഞ്ചായത്തുകള്‍ക്ക് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ അനുവദിക്കില്ല. അത്യാവശ്യ യാത്രകള്‍ മാത്രമെ രോഗബാധിത പഞ്ചായത്തുകള്‍ക്ക് അകത്തും അനുവദിക്കൂ. പുറത്തിറങ്ങുന്നവരെ പൊലീസ് കര്‍ശനമായി പരിശോധിക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു.മറ്റിടങ്ങളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ മെയ് മൂന്ന് വരെ തുടരുമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ലോക് ഡൗണ്‍ തീരുന്നതുവരെ ജില്ലയില്‍ ബാധകമല്ലെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ആവര്‍ത്തിച്ച് വ്യക്തമാക്കി.
അതേ സമയം നേരത്തെ കേരളത്തില്‍നിന്നും ചരക്കുലോറികളില്‍ ഒളിച്ചുകടക്കാന്‍ അതിഥിതൊഴിലാളികള്‍ ശ്രമം നടത്തിയിരുന്നു. തൊഴിലില്ലാതെ കേരളത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷണമൊന്നുംവേണ്ട, സ്വന്തംനാട്ടിലെത്തിയാല്‍ മതിയെന്ന് പറഞ്ഞാണ് ഇത്തരത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ തേടിയിരുന്നത്.
ലോറികള്‍ വഴി കടക്കുന്നവരെ പിടികൂടാന്‍ പൊലീസ് പരിശോധന ശക്തമാക്കുകയുംചെയ്തിരുന്നു. രാജ്യത്ത് ലോക് ഡൗണും, മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചതോടെ തൊഴിലില്ലാതെ കുടുങ്ങിയതോടെയാണ്ൃ ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നത്. പൊന്നാനി വഴി ചരക്കുലോറികളില്‍ കയറി പൊലീസിന്റെ കണ്ണുവെട്ടിച്ച് കടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോറികളിലെ പരിശോധന പൊലീസ് ശക്തമാക്കിയിരുന്നു. ലോക് ഡൗണിനെത്തുടര്‍ന്ന് മറ്റു വാഹനങ്ങളൊന്നും സര്‍വ്വീസ് നടത്താത്തതിനാലാണ് ചരക്കുലോറികളില്‍ സ്വന്തം നാടുകളിലേക്കെത്താന്‍ ഇതര സംസ്ഥാന തൊഴിലാളികളെ പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക