ലോക്ഡൗൺ കാലത്തു കൊച്ചി നഗരത്തിലെ ഫ്ലാറ്റിന്റെ ചുമരുകൾക്കുള്ളിൽനിന്നു രക്ഷപ്പെട്ടു കുടുംബത്തോടൊപ്പം വെഞ്ഞാറമൂട്ടിലുള്ള തറവാട്ടിലും പറമ്പിലുമായി ആസ്വദിച്ചു കഴിയുകയാണു സുരാജ് വെഞ്ഞാറമൂട്. എന്നാൽ, ഇതിനിടെ മരച്ചീനി പറിക്കാൻ പറമ്പിലേക്കു പോയ സുരാജിന്റെ കൂടെയെത്തിയ അമ്മ വിലാസിനിയമ്മ കാലുതെറ്റി വീണു.
കാലിൽ പൊട്ടലുണ്ട്. വർഷങ്ങളായി വിശ്രമിക്കാതെ ജോലി ചെയ്തിരുന്ന അമ്മയും ഇപ്പോൾ ലോക്ഡൗണിലാണെന്നു സുരാജ് പറയുന്നു. തറവാട്ടിൽ ചേട്ടനാണു താമസം. സമീപത്തു തന്നെയാണു സഹോദരിയുടെ വീട്. അതിനാൽ, ലോക്ഡൗൺ കാലത്തു കുടുംബസമേതം സ്വസ്ഥം.
ഷൂട്ടിങ്ങിനു പോകാനുള്ള സൗകര്യം നോക്കി 9 വർഷം മുൻപാണു സുരാജ് കൊച്ചിയിലേക്കു താമസം മാറ്റിയത്. തിരുവനന്തപുരത്തു താമസിച്ചിരുന്ന കാലത്ത്, പ്രസവസമയത്തു പോലും ഭാര്യ സുപ്രിയയുടെ സമീപത്തു നിൽക്കാൻ കഴിഞ്ഞില്ല.
മൂത്ത കുട്ടി ജനിച്ചപ്പോൾ മൂന്നു ദിവസം കഴിഞ്ഞും രണ്ടാമത്തെയാളെ ഒരാഴ്ച കഴിഞ്ഞുമാണു കണ്ടത്. ഇങ്ങനെ പോയാൽ അച്ഛനെ കാണുമ്പോൾ മക്കൾ ‘‘ദേ പൈസ കൊണ്ടു വരുന്ന മാമൻ വരുന്നു’’ എന്നു പറയുമെന്നു സുരാജിനു തോന്നി. അങ്ങനെ കുടുംബസമേതം കൊച്ചിയിലേക്കു താമസം മാറ്റി.
ജനതാ കർഫ്യൂ കഴിഞ്ഞു ലോക്ഡൗൺ വരുമെന്നു സൂചന ലഭിച്ചതോടെ, ഭാര്യയെയും മക്കളായ കാശിനാഥ്, വാസുദേവ്, ഹൃദ്യ എന്നിവരെയും കൂട്ടി കൊച്ചിയിൽനിന്നു നേരെ വെഞ്ഞാറമൂട്ടിലെത്തി. നാട്ടുമ്പുറമായതിനാൽ അവിടെ ഓടിനടക്കാൻ സൗകര്യമുണ്ട്. കുട്ടികളുമായി കളിച്ചും ചിരിച്ചും നടക്കുന്നതിനാൽ സമയം തികയുന്നില്ല. പറമ്പിൽ വാഴയും മരച്ചീനിയുമെല്ലാം ഉണ്ട്. ചക്ക, മാങ്ങ, മരച്ചീനി, വാഴത്തട തുടങ്ങി നാടൻ ഭക്ഷണമാണിപ്പോൾ.
പെയിന്റിങ് ഇഷ്ടമായതിനാൽ ലോക്ഡൗണിനു മുൻപുതന്നെ കുറെ പെയിന്റ് വാങ്ങിവച്ചിരുന്നു. അയൽവാസിയുടെ സഹായത്തോടെ അതു മിക്സ് ചെയ്തെടുത്തു. അങ്ങനെ അടുക്കള മുഴുവൻ സ്വയം പെയിന്റ് ചെയ്തു. പിന്നീട് ഗേറ്റും പെയിന്റടിച്ചു ഭംഗിയാക്കി. കഴിഞ്ഞ വർഷം മികച്ച നാലു വേഷങ്ങളാണു സുരാജിനെ തേടിയെത്തിയത് – ‘ഫൈനൽസ്’, ‘വികൃതി’, ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’, ‘ഡ്രൈവിങ് ലൈസൻസ്.’
ഡോ. ബിജുവിന്റെ ‘പേരറിയാത്തവരി’ലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ സുരാജിന് ഇത്തവണ സംസ്ഥാന അവാർഡിനു സാധ്യതയുണ്ടല്ലോ എന്നു ചോദിച്ചപ്പോൾ മറുപടി: ‘ജനങ്ങൾ നന്നായെന്നു പറയുന്നതാണ് ഏറ്റവും വലിയ അംഗീകാരം. അവാർഡ് കൂടി ലഭിച്ചാൽ സന്തോഷം.’
മിമിക്രി ഇപ്പോഴും കൈവിട്ടിട്ടില്ല. ഷൂട്ടിങ് തിരക്കിനിടയിലും പുതിയ താരങ്ങളെ അനുകരിച്ചു പ്രാക്ടീസ് ചെയ്യാറുണ്ട്. എവിടെ സ്റ്റേജ് കിട്ടിയാലും മിമിക്രി ചെയ്യാൻ ഇഷ്ടമാണ്. ചേട്ടൻ സജിയാണു മിമിക്രിയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചത്. അച്ഛൻ വാസുദേവൻ നായർ പട്ടാളത്തിലായിരുന്നു.
മക്കളെയും പട്ടാളത്തിൽ വിടാനായിരുന്നു അദ്ദേഹത്തിനു താൽപര്യം. അങ്ങനെ ചേട്ടനു പട്ടാളത്തിൽ ചേരേണ്ടിവന്നു. വലതുകൈ ഒടിഞ്ഞതിനാൽ സുരാജിനു പട്ടാളത്തിൽ പോകേണ്ടി വന്നില്ല. പക്ഷേ, അച്ഛനും ചേട്ടനും ജോലിചെയ്ത കാർഗിലിൽ ഷൂട്ട് ചെയ്ത സിനിമയിൽ പട്ടാളക്കാരന്റെ വേഷത്തിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു – ‘കുരുക്ഷേത്ര’.
പ്രതികരിക്കാൻ ഇവിടെ എഴുതുക