വയനാട്ടില്‍ ഒരു കുരങ്ങുപനി മരണം കൂടി സ്ഥിരീകരിച്ചു. ഏപ്രില്‍ 13ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച ബേഗൂര്‍ കോളനിയിലെ മാരിയ്ക്ക് കുരങ്ങുപനി പനിയായിരുന്നുവെന്നാണ് പരിശോധനാഫലം. ഇതോടെ വയനാട്ടിലെ കുരങ്ങു പനി മരണം രണ്ടായി.
വയനാട് ജില്ലയില്‍ ഈ വര്‍ഷം കുരങ്ങുപനി മൂലം മരിക്കുന്ന രണ്ടാമത്തെയാളാണ് ബേഗൂര്‍ കോളനിയിലെ മാരി. ഏപ്രില്‍ 13 ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മാരിയുടെ മരണം. കഴിഞ്ഞ ദിവസമാണ് പരിശോധനാഫലം വന്നത്. നേരത്തെ നാരാങ്ങാകുന്ന് കോളനിയിലെ മീനാക്ഷിയെന്ന വീട്ടമ്മ രോഗം ബാധിച്ച് മരിച്ചിരുന്നു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ വെച്ച് കുരങ്ങു പനി ലക്ഷണങ്ങളോടെ മരിച്ച രാജുവിന്റെ സ്രവം പരിശോധിക്കാതിരുന്നതിനാല്‍ അത് കണക്കില്‍പെടില്ല.
ഈ വര്‍ഷം ഇതുവരെ 24 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. രോഗം സംശയിക്കുന്നവരായി 12 പേരുണ്ട്. രോഗം ബാധിച്ച 2 പേരും ലക്ഷണങ്ങളോടെ 3 പേരുമാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.
കോവിഡ് ഭീതിക്കിടയിലും വയനാട്ടില്‍ കുരങ്ങുപനി വ്യാപിക്കുന്ന സാഹചര്യത്തില്‍ വാക്സിനേഷന് നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എന്നാല്‍ കുരങ്ങുപനിയെ സംബന്ധിച്ച് വേണ്ടത്ര പഠനം നടക്കാത്തതിനാല്‍ പ്രതിരോധ നടപടികള്‍ ഫലം ചെയ്യുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക