കുവൈത്ത് സിറ്റി: പൊതുമാപ്പിന് രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാര്‍ തിരികെ യാത്രക്കായി കാത്തിരിപ്പ് തുടരുന്നു. കുവൈത്ത് സൗജന്യമായി വിമാന സൗകര്യം ഏര്‍പ്പെടുത്താമെന്ന് അറിയിച്ചിട്ടും ഇന്ത്യന്‍ അധികൃതരുടെ അനുമതി ലഭിക്കാത്തതാണ് തടസ്സം. മേയ് 17 വരെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുമതിയുണ്ടാവില്ലെന്ന് ശനിയാഴ്ച കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചത് പ്രവാസി ഇന്ത്യക്കാരെ നിരാശപ്പെടുത്തുന്നതാണ്.
വിമാന സര്‍വീസുകള്‍ ആരംഭിക്കുന്ന വിവരം പിന്നീട് അറിയിക്കുമെന്നും ഡി.ജി.സി.എ വ്യക്തമാക്കി. ചരക്കുവിമാനങ്ങള്‍ക്ക് പുറമെ ഡി.ജി.സി.എ അനുമതി നല്കിയ പ്രത്യേക വിമാനങ്ങള്‍ക്കും സര്‍വീസ് നടത്താമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ടെങ്കിലും ഗള്‍ഫില്‍നിന്ന് പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന് പ്രത്യേകാനുമതിയുണ്ടോ എന്ന് വ്യക്തമല്ല. ഇന്ത്യയില്‍ കുടുങ്ങിയ വിദേശ പൗരന്മാരെ തിരിച്ചുകൊണ്ടുപോവാന്‍ പല രാജ്യങ്ങളും വിമാനങ്ങള്‍ അയക്കുന്നുണ്ട്.
കോവിഡ് പ്രതിരോധത്തിെന്റ ഭാഗമായി ലോക് ഡൗണ്‍ മേയ് 17 വരെ നീട്ടിയ സാഹചര്യത്തിലാണ് വിമാന സര്‍വീസുകളും നീട്ടിവെക്കുന്നതായി വ്യോമയാന വകുപ്പ് പ്രഖ്യാപിച്ചത്. മേയ് രണ്ടാം വാരം മുതല്‍ വിമാന സര്‍വീസുകള്‍ നടത്തുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നത്. 12000ത്തോളം ഇന്ത്യക്കാരാണ് കുവൈത്തില്‍ പൊതുമാപ്പിന് രജിസ്റ്റര്‍ ചെയ്ത് ക്യാമ്ബില്‍ കഴിയുന്നത്. രജിസ്ട്രേഷന് പൂര്‍ത്തിയായത് മുതല്‍ യാത്ര ദിവസം വരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇവര്‍ക്ക് താമസ സൗകര്യമൊരുക്കുന്നത്.
രജിസ്റ്റര്‍ ചെയ്തവരെ സ്വന്തം താമസ സ്ഥലത്തേക്ക് തിരിച്ചയക്കുന്നില്ല. സ്വന്തം പൗരന്മാരെ സ്വീകരിക്കാന്‍ തയാറാവാത്ത രാജ്യങ്ങളോട് കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് സ്വദേശികള്‍ക്കിടയില്‍ അഭിപ്രായമുയരുന്നുണ്ട്. ക്യാമ്ബില്‍ കഴിയുന്ന ഇന്ത്യക്കാരും എന്ന് തിരിച്ചുപോവാന്‍ കഴിയുമെന്നറിയാതെ അസ്വസ്ഥരാണ്. ജോലി നഷ്ടപ്പെട്ടും അസുഖങ്ങള്‍ മൂലവും പ്രയാസപ്പെടുന്നവരും സന്ദര്‍ശക വിസയിലെത്തി കുടുങ്ങിയവരുമായ ആയിരങ്ങള്‍ വേറെയും അടിയന്തരമായി നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക