ചെന്നൈ: തമിഴ്നാട്ടിൽ മദ്യത്തിന്റെ വില വർധിപ്പിച്ചു. 15 ശതമാനം വില വർധനവാണ് പ്രഖ്യാപിച്ചത്. ചെന്നൈ ഒഴികെ മറ്റ് ജില്ലകളിൽ നാളെ മുതൽ മദ്യവിൽപ്പനശാലകൾ തുറക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. റെഡ് സോണായ ചെന്നൈയിൽ ഉൾപ്പടെയുള്ള മദ്യവിൽപ്പനശാലകൾ തുറക്കാനായിരുന്നു സർക്കാർ ആദ്യ തീരുമാനിച്ചിരുന്നതെങ്കിലും വിമർശനങ്ങൾക്ക് പിന്നാലെ തീരുമാനം തിരുത്തുകയായിരുന്നു.
പല ആളുകളും തമിഴ്നാടിന്റെ അതിർത്തി കടന്ന് വ്യാജ മദ്യം കഴിക്കുന്നതിലൂടെ ദുരന്തം ഉണ്ടാവുകയാണെന്നും ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള ചെന്നൈ ഉൾപ്പടെയുള്ള ജില്ലകളിൽ മദ്യവിൽപ്പനശാലകൾ തുറക്കുന്നുവെന്നുമാണ് സർക്കാർ ആദ്യം അറിയിച്ചത്. എന്നാൽ, ഇതിനെതിര നടൻ കമൽ ഹാസൻ അടക്കമുള്ളവർ വിമർശനവുമായി രംഗത്തുവന്നു. ആളുകളുടെ ജീവൻ നഷ്ടപ്പെട്ടതിന് ശേഷമേ തീരുമാനം തെറ്റായിരുന്നുവെന്ന് സർക്കാർ തിരിച്ചറിയൂവെന്ന് കമൽ ഹാസൻ വിമർശിച്ചു. വിമർശനം കടുത്തതോടെ സർക്കാർ തീരുമാനം തിരുത്തുകയായിരുന്നു.
തമിഴ്നാടിന് പുറമെ പശ്ചിമബംഗാൾ, മഹാരാഷ്ട്ര, കർണാടക, ദില്ലി, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് മൂന്നാം ഘട്ട ലോക്ക് ഡൗൺ കാലത്ത് മദ്യവിൽപന തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, ആന്ധ്രപ്രദേശിൽ മദ്യത്തിന്റെ വില കുത്തനെ വർധിപ്പിച്ചു. 50 ശതമാനം വില വർധനവാണ് ഇന്നലെ പ്രഖ്യാപിച്ചത്. നേരത്തെ 25 ശതമാനം വില വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെ 75 ശതമാനം വില വർധനവാണ് മദ്യത്തിന് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക