തിരുവനന്തപുരം∙ ക്ലബ്ബുകൾവഴി മദ്യം പാഴ്സലായി നൽകുന്നതിനു വിദേശമദ്യ ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തി. ഇതു സംബന്ധിച്ച മാർഗ നിർദേശങ്ങൾ എക്സൈസ് പുറത്തിറക്കിയതോടെ നാളെ മുതൽ മദ്യ വിതരണം ആരംഭിക്കാനാകും. സംസ്ഥാനത്ത് 42 ക്ലബ്ബുകൾക്കാണ് ബാർ ലൈസൻസുള്ളത്. വിദേശമദ്യ ചട്ടത്തിലെ 13 4(എ)യിലാണ് ഭേദഗതി വരുത്തിയത്.
ക്ലബ്ബുകളിൽനിന്നു മദ്യം പാഴ്സലായി നൽകാൻ ഇപ്പോൾ അനുമതിയില്ല. ക്ലബ്ബ് അംഗങ്ങൾക്ക് ക്ലബ്ബിന്റെ കോമ്പൗണ്ടിനുള്ളിൽ മദ്യം വിതരണം ചെയ്യാം. കോവിഡ് ബാധയെത്തുടർന്നു ക്ലബ്ബുകൾ അടച്ചിട്ടതോടെയാണ് പ്രത്യേക കൗണ്ടറുകൾ വഴി അംഗങ്ങൾക്ക് മദ്യം പാഴ്സലായി വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. രാവിലെ 9 മുതൽ 5 മണിവരെയായിരിക്കും പ്രവർത്തനം.
ഒരു സമയം 5 പേർ മാത്രമേ ക്യൂവിൽ ഉണ്ടാകാൻ പാടുള്ളൂ. ക്ലബ്ബിന്റെ കെട്ടിടത്തിനു പുറത്ത്, കോമ്പൗണ്ടിൽ സ്ഥാപിക്കുന്ന പ്രത്യേക കൗണ്ടർ വഴിയായിരിക്കണം മദ്യം വിതരണം ചെയ്യേണ്ടത്. മുൻകൂട്ടി ബുക്ക് ചെയ്യുന്ന അംഗങ്ങൾക്കു മാത്രമേ മദ്യം ലഭിക്കൂ. അബ്കാരി നിയമം അനുസരിച്ച് അനുവദനീയമായ മദ്യം വിതരണം ചെയ്യാം. ക്ലബ്ബിലിരുന്ന് മദ്യം കഴിക്കാന്‍ അനുവദിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക