വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം കാണാനായി കർണാടകയിൽ നിന്ന് എത്തിയ മാതാപിതാക്കളെയും ബന്ധുക്കളെയും കേരള അതിർത്തിയിൽ ഉദ്യോഗസ്ഥർ തടഞ്ഞിട്ടു. വയനാട്ടിലാണ് സംഭവം.
ഒടുവിൽ ആംബുലൻസിൽ മൃതദേഹം ബാവലി അതിർത്തിയിലെത്തിക്കേണ്ടി വന്നു .
ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ കർണാടകയിൽ നിന്ന് എത്തുന്ന വരെ ബാവലി വഴി കടത്തി വിടാൻ ആവില്ലെന്ന ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് മകന്റെ മൃതദേഹം കാണാനെത്തിയ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും തിരിച്ചടിയായത്.
കഴിഞ്ഞ ദിവസം മാനന്തവാടി പിലാക്കാവിൽ വച്ച് വാഹനാപകടത്തിൽ മരിച്ച ഖലീൽ അഹമ്മദിന്റെ മൃതദേഹം കാണാൻ എത്തിയ മാതാപിതാക്കളെയും ബന്ധുക്കളെയുമാണ് ഉദ്യോഗസ്ഥർ കേരള അതിർത്തിയായ ബാവലിയിൽ മണിക്കൂറുകളോളം തടഞ്ഞിട്ടത്. കർണാടക അധികൃതർ അനുമതി നൽകിയെങ്കിലും സ്വന്തം മകന്റെ മൃതദേഹം കാണാൻ അനുവദിക്കാതിരുന്ന കേരള ഉദ്യോഗസ്ഥർ മോശമായി പെരുമാറിയതായും ബന്ധുക്കൾ ആരോപിച്ചു
മാനന്തവാടിയിൽ നിന്ന് സന്നദ്ധ പ്രവർത്തകർ ഇടപെട്ട് ആംബുലൻസിൽ മൃതദേഹം അതിർത്തിയിൽ എത്തിക്കുകയായിരുന്നു. നടുറോഡിൽ വെച്ച് മൃതദേഹം അവസാനമായി കണ്ട ശേഷം ബന്ധുക്കൾ മൈസൂരിലേക്ക് തന്നെ മടങ്ങി .
ഖലീൽ അഹമ്മദ് ഓടിച്ചിരുന്ന ഗുഡ്സ് ഓട്ടോ അപകടത്തിൽപെട്ടാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക