ദില്ലി; വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചക്കോടിയില്‍ ഇന്ത്യയും പങ്കെടുക്കും. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്ക ഇന്ത്യയെ ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കഴിഞ്ഞ ദിവസം ട്രംപ് ഫോണിലൂടെയാണ് ക്ഷണിച്ചത്. ട്രംപിന്റെ ക്ഷണം ഇന്ത്യ സ്വീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഉച്ചകോടിയിലെ ക്ഷണിതാക്കളുടെ പട്ടിക വിപുലീകരിക്കാനുള്ള താതാപര്യം നേരത്തേ ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. നിലവിലെ ജി 7 കൂട്ടായ്മ കാലഹരണപ്പെട്ട രാജ്യങ്ങളടെ കൂട്ടായ്മയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് കഴിഞ്ഞ ദിവസം ബന്ധപ്പെട്ടത്.
ട്രംപിന്റെ സര്‍ഗാത്മകവും ദീര്‍ഘവീക്ഷണത്തോടെയുമുള്ള സമീപനത്തെ അഭിനന്ദിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉച്ചകോടിയുടെ വിജയം ഉറപ്പാക്കാന്‍ അമേരിക്കയുമായും മറ്റ് രാജ്യങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും പിഎംഒ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
യുഎസ്, ഇറ്റലി, ജപ്പാന്, കാനഡ, ഫ്രാന്‍സ്, ജര്‍മനി, യുകെ , യൂറോപ്യന്‍ യൂണിയന് എന്നിവരാണ് ജി7 കൂട്ടായ്മയില്‍ ഉള്ളത്. ഇത്തവണ ഉച്ചകോടി അമേരിക്കയിലാണ് നടക്കുക. നേരത്തേ ജൂണിലായിരുന്നു ഉച്ചകോടി നടത്താന്‍ തിരുമാനിച്ചത്. എന്നാല്‍ ഇത് സപ്തംബറിലേക്ക് മാറ്റിവെച്ചതായി ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം ട്രംപ് പ്രധാനമന്ത്രിയുമായി നിരവധി വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവും യു.എസ് സര്‍ക്കാറിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളും, കോവിഡ് പ്രതിസന്ധിയുമാണ് ചര്‍ച്ച ചെയ്തത്. ആഭ്യന്തര സംഘര്‍ഷമുള്‍പ്പെടെ അമേരിക്കയിലെ സ്ഥിതിഗതികളില്‍ പ്രധാനമന്ത്രി ആശങ്ക അറിയിച്ചിരുന്നു. സ്ഥിതിഗതികള്‍ പെട്ടെന്ന് സാധാനരണ നിലയിലാകട്ടെ എന്നും മോദി ആശംസിച്ചു.ട്രംപുമായി ചര്‍ച്ച നടത്തിയ കാര്യം നരേന്ദ്രമോദി തന്നെയാണ് ട്വിറ്ററീലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക