ഫുട്ബോളിലെ എക്കാലത്തെയും അത്ഭുതങ്ങളിലൊന്നാണ് ലയണൽ മെസി. അർജന്റീനയിൽ പ്ലേ മേക്കറുടെ പിൻഗാമിക്കായുള്ള തിരച്ചിലിന് അദ്ദേഹത്തിന്റെ കാരിയാറോളം തന്നെ ദൈർഘ്യമുണ്ട്. പല കാലത്തായി പല താരങ്ങളും മെസിയുടെ പിൻഗാമിയെന്ന വാഴ്ത്ത് കേട്ടിട്ടുണ്ട്. ഇതിൽ ഏറ്റവും ഒടുവിലത്തേത് അർജന്റീനയിൽ നിന്നുള്ള മറ്റൊരു പ്ലേ മേക്കറാണ്.
അർജന്റീനൻ ക്ലബ്ബായ വെലേസ് സാഴ്സ്ഫീൽഡിന്റെ പത്തൊമ്പതുകാരനായ ഒരു താരം ഇന്ന് പല യൂറോപ്യൻ ക്ലബ്ബുകളുടെയും സ്വപ്ന സൈനിങ്ങാണ്. മിഡ്ഫീൽഡിലും വിങ്ങുകളിലും ഒരുപോലെ കളിക്കാൻ കഴിയുന്ന തിയാഗോ അൽമാഡയിൽ ക്ലബ്ബുകൾ കാണുന്നത് മറ്റൊരു മെസിയാവാനുള്ള മിടുക്കാണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് അൽമാഡയുമായി ധാരണയിലെത്താനുള്ള ശ്രമത്തിലാണെന്ന് ദ് മിറർ റിപ്പോർട്ട് ചെയ്തു. നിലവിൽ വെലേസ് സാഴ്സ്ഫീൽഡ് പരീശീലകനായ മുൻ യുണൈറ്റഡ് താരം ഗാബ്രിയേൽ ഹെയ്ൻസെ ഈ സൈനിങ്ങിനെ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
യുണൈറ്റഡിന്റെ ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയും അർജന്റീനൻ കൗമാര താരത്തിനായി രംഗത്തുണ്ട്. വരുന്ന സീസണോടെ വിരമിക്കുന്ന സ്പാനിഷ് മിഡ്ഫീൽഡർ ഡേവിഡ് സിൽവയ്ക്ക് പകരക്കാരനായാണ് സിറ്റി അൽമാഡയെ പരിഗണിക്കുന്നത്. കഴിഞ്ഞ വർഷം തന്നെ സിറ്റി ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. സൈനിങ്ങിന് അരികിലെത്തിയെങ്കിലും വെലേസ് സാഴ്സ്ഫീൽഡ് ആവശ്യപ്പെട്ട ട്രാൻസ്ഫർ തുക നൽകാൻ സിറ്റി തയാറായില്ല.
മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സണലും അൽമാഡയ്ക്കായി രംഗത്തുണ്ട്. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും അർജന്റീനൻ താരത്തിൽ താത്പര്യം പ്രകടിപ്പിച്ചു. റയൽ ഇതിഹാസമായ ഫെർണാണ്ടോ റെഡോണ്ടോ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. അൽമാഡയ്ക്ക് ലീഗിൽ വലിയ ഭാവിയാണ് താൻ കാണുന്നതെന്ന് ലാ ലീഗ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ മുൻ അർജന്റീനൻ താരം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക