അതിഥിതൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുപോയി മടങ്ങിവന്ന വാഹനത്തിൽ നിന്ന് പിടിച്ചെടുത്തത് ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കൾ. തൃശൂർ ഇരിങ്ങാലക്കുടയിലാണ് വൻ മയക്കുമരുന്നുവേട്ട നടന്നത്. ലോക്ഡൗണിന് പിന്നാലെ പറവൂരിലെ അതിഥി തൊഴിലാളികളെ പശ്ചിമബംഗാളിലേക്ക് കൊണ്ടുപോയ വാഹനത്തിലാണ് തിരികെ വരുന്ന വഴി കഞ്ചാവ് കടത്തിയത്. എറണാകുളം നോർത്ത് പറവൂർ സ്വദേശി അഖിലും വരാപ്പുഴ സ്വദേശി അനൂപുമാണ് ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കളുമായി പോലീസ് പിടിയിലായത്.
ട്രാവലറിന്റെ എസിക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. എസി മെക്കാനിക്കായ അനൂപാണ് ട്രാവലറിനു മുകളിലെ എസി യുടെ അടപ്പഴിച്ചു മാറ്റി കഞ്ചാവും ഹാഷിഷ് ഓയിലും ഒളിപ്പിച്ചത്. മൂർഷിദാബാദിൽ നിന്ന് മടങ്ങിയ വാഹനത്തിൽ വിശാഖപട്ടണത്തിൽ വച്ചാണ് ഇവർ ലഹരിവസ്തുക്കൾ കയറ്റിയത്. അന്താരാഷ്ട്ര വിപണിയിൽ ഒരു കോടി രൂപ വിലമതിക്കുന്ന ഒരു കിലോയോളം ഹാഷിഷ് ഓയിലും അരക്കോടി രൂപ വില മതിക്കുന്ന കഞ്ചാവുമാണ് ഇവരുടെ വാഹനത്തിൽ നിന്നും പിടിച്ചെടുത്തത്. വൻ തുകയുടെ മയക്കുമരുന്നായതുകൊണ്ടു തന്നെ ഇവർക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക