കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ മാപ്പുസാക്ഷിയാക്കാന്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തുന്നതായി അലന് ഷുഹൈബ്. എന്‍.ഐ.എ കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പല കോണുകളില്‍ നിന്നും സമ്മര്‍ദമുണ്ടെന്നും എന്നാല്‍ കൂട്ടുപ്രതികള്ക്കെതിരേ മൊഴി നല്കാന് തയ്യാറല്ലെന്ന് അലന് ഷുഹൈബ് കോടതിയില്‍ പറഞ്ഞു. കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കി കൂട്ടുപ്രതിയായ താഹക്കെതിരെ മൊഴി നല്കാന് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് അലന് കോടതിയെ അറിയിച്ചത്.
അതേ സമയം അലന് ഷുഹൈബിന്റെ വെളിപ്പെടുത്തല്‍ എന്‍.ഐ.എ തള്ളി. മാപ്പുസാക്ഷിയാക്കാന്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ല. താല്പര്യം ഉണ്ടെങ്കില്‍ മാത്രം മാപ്പുസാക്ഷിയാകാമെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചു.
ലോക്ക് ഡൗണ്‍ കാലത്ത് ഇരുവരെയും വക്കീലിനെ കാണാനും മാതാപിതാക്കള്‍ക്ക് സന്ദര്‍ശിക്കാനുമുള്ള സൗകര്യത്തിന് കാക്കനാട് ജയിലിലേക്ക് മാറ്റാന്‍ കോടതി അനുവദിച്ചിരുന്നു. എന്നാല്‍ അവിടെ ചില പ്രശ്നങ്ങളുണ്ടെന്നും തിരികെ വിയ്യൂരിലെക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അലനും താഹയും എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്കി. ഈ ആവശ്യം കോടതി പരിഗണിച്ചപ്പോള്‍ പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കി. ഇതിനിടെയാണ് മാപ്പ്സാക്ഷിയാകാന്‍ സമ്മര്‍ദമുണ്ടെന്ന് അലന് പറഞ്ഞത്.
എന്നാല്‍ എന്‍.ഐ.എ കേസുകളുടെ അടിത്തറ ഇത്തരം മാപ്പുസാക്ഷിയെ സ്യഷ്ടിക്കലാണെന്നാണ് താഹയുടെ അഭിഭാഷകനായ അഡ്വ. മദുസൂധനന്‍ പ്രതികരിച്ചത്. കാക്കനാട് ജയിലിലേക്ക് ഇവരെ മാറ്റിയത് തന്നെ ഇത്തരം നീക്കത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നതായും അഭിഭാഷകന് പറഞ്ഞു. അലന് വലിയ മാനസിക സമ്മര്‍ദത്തിലാണെന്നും താഹയ്ക്കെതിരെ മൊഴി നല്കാന് പല കോണുകളില്‍ നിന്നും നിര്ബന്ധമുണ്ടാകുന്നുവെന്നുമാണ് അഭിഭാഷകന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക