കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് അഫിലിയേഷന്‍; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: 2020 – 21 അധ്യയന വര്‍ഷത്തിലേക്ക് കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് അഫിലിയേഷന്‍ നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. അഡ്മിഷന്‍ മേല്‍നോട്ട കമ്മിറ്റിയും വിദ്യാര്‍ത്ഥികളും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്റ്റേ ഉത്തരവ് പുറപ്പടുവിച്ചത്. കേസിലെ എതിര്‍കക്ഷികളായ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പടെയുള്ളവര്‍ക്ക് സുപ്രീം കോടതി നോട്ടീസയച്ചു.

2016-17 അധ്യയന വര്‍ഷത്തില്‍ കോളേജില്‍  പ്രവേശനം നേടിയ വിദ്യാത്ഥികള്‍ക്ക് ഫീസ് റീഫണ്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് പൂര്‍ണമായും കോളേജ് നടപ്പാക്കിയിട്ടില്ലെന്ന് അഡ്മിഷന്‍ മേല്‍നോട്ട കമ്മിറ്റി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. കമ്മിറ്റിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സി കെ ശശി എന്നിവരും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി രാകേന്ദ് ബസന്തും ആണ് ഹാജരായത്.

ഫീസ് റീഫണ്ടുമായി ബന്ധപ്പെട്ട് വിവിധ ഹര്‍ജികള്‍ കോടതികളുടെ പരിഗണനയിലാണ്. എന്നാല്‍ അഫിലിയേഷന്‍ അനുവദിക്കുന്നതിനായി 10 കോടിയുടെ ബാങ്ക് ഗ്യാരന്റിയും കോളേജ് നില്‍ക്കുന്ന 25 ഏക്കര്‍ സ്ഥലത്തിന്റെ പ്രമാണവും കോടതി രജിസ്ട്രാര്‍ക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. കഴിഞ്ഞ അധ്യയന വര്‍ഷവും കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥി പ്രവേശനം നടന്നിരുന്നില്ല.

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.

Related News

Latest News