കണ്ണൂര്‍∙ നഗരം വീണ്ടും ലോക്ഡൗണില്‍. ദേശീയപാതയൊഴികെയുള്ള എല്ലാ റോഡുകളിലും പൊലീസ് പരിശോധനയുണ്ട്. ഇടറോഡുകള്‍ പൂര്‍ണമായി അടച്ചു. മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. നിയന്ത്രണം ഒരാഴ്ച തുടരാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതേസമയം, കണ്ണൂരില്‍ കോവിഡിന്റെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നും എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി ഇ.പി. ജയരാജന് പറഞ്ഞു.
കണ്ണൂര്‍ നഗരം പൂര്‍ണമായി പൊലീസിന്റെ നിയന്ത്രണത്തിലാണ്. മൂന്ന് ഡിവിഷനുകളില്‍ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണം 11 ഡിവിഷനുകളിലേക്ക് വ്യാപിച്ചതോടെ നഗരം അടച്ചിട്ടിരിക്കുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ഓഫിസുകള്‍ മാത്രമാണ് കലക്ടറേറ്റില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. ദേശീയപാതയില്‍നിന്ന് കണ്ടെയ്ൻമെന്റ് സോണുകളിലേക്കുള്ള റോഡുകള്‍ ബാരിക്കേഡുകള്‍ നിരത്തി അടച്ചു. കര്‍ശനപരിശോധനയ്ക്കുശേഷമാണ് നഗരത്തിലൂടെയുള്ള യാത്രയ്ക്ക് അനുമതി നല്‍കുന്നത്.
കണ്ണൂര്‍ നഗരത്തിലെ സാഹചര്യം ഗുരുതരമാണെന്ന് മന്ത്രി ഇ.പി. ജയരാജന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗം വിലയിരുത്തി. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. എന്നാൽ, ഇന്നലെ മരിച്ച എക്സൈസ് ഡ്രൈവര്‍ കെ.പി.സുനിലിനും ചികിത്സയിലുള്ള പതിന്നാലുകാരനും എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമായിട്ടില്ല. ഇരുവരുടെയും സമ്പര്‍ക്കപട്ടികയുടെ ബാഹുല്യം ആശങ്ക വർധിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക