കൊച്ചി : പിതാവിന്റെ ക്രൂരതയിൽ മരണവക്കിലെത്തിയ പിഞ്ചുകുഞ്ഞ് ശസ്ത്രക്രിയയ്ക്കു ശേഷം ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നുതിന്റെ ലക്ഷണങ്ങൾ പ്രകടമാക്കി. ഇന്നു രാവിലെ കുഞ്ഞ് പാലു കുടിച്ചതായി കോലഞ്ചേരി മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളജ് മെഡിക്കൽ സൂപ്രണ്ട് ഡോ. സോജൻ ഐപ്പ് അറിയിച്ചു.
കുഞ്ഞ് കൈകാലുകൾ അനക്കിയതും കൺപോളകൾ ചലിപ്പിച്ചതും മികച്ച പ്രതികരണമായാണ് കാണുന്നതെന്നും അദ്ദേഹം അറിയിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് 48 മണിക്കൂറിനു ശേഷമെ കൃത്യമായ പുരോഗതി വിലയിരുത്താനാവൂ എന്നിരുന്നാലും 24 മണിക്കൂറിനുള്ളിൽ തന്നെ കുഞ്ഞ് ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാക്കുന്നുണ്ടെന്നാണ് ഡോക്ടർ സംഘം വിലയിരുത്തുന്നത്.
സ്വന്തം പിതാവിന്റെ ക്രൂരതയിൽ തലയ്ക്കേറ്റ ക്ഷതത്തെ തുടർന്ന് തലയോട്ടിയിലും തലച്ചോറിനും ഇടയിലുണ്ടായ രക്തസ്രാവം നീക്കം ചെയ്യുന്നതിനായിരുന്നു ഇന്നലെ ശസ്ത്രക്രിയ നടത്തിയത്. രാവിലെ ഒമ്പതര മുതൽ മൂന്നു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയ വിജയകരമെന്നാണ് ഡോക്ടർമാർ ഇന്നലെ പറഞ്ഞത്.
അങ്കമാലി പാലിയേക്കര ജോസ്പുരത്ത് വാടയ്ക്കു താമസിക്കുന്ന കണ്ണൂർ ചാത്തനാട്ട് ഷൈജു തോമസാണ് (40) രണ്ടു മാസം മാത്രം പ്രായമുള്ള മകളെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാൾ റിമാൻഡിലാണ്. കഴിഞ്ഞ 18നു രാത്രിയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയുടെയും സഹോദരിയുടെയും മറ്റും മൊഴി പൊലീസ് എടുത്തിട്ടുണ്ട്. ഇയാൾ നന്നായി മദ്യപിക്കുമായിരുന്നെന്ന് മൊഴിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക