75 ദശലക്ഷം പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള ഒരു ഭീമൻ നക്ഷത്രം പൊടുന്നനെ അപ്രത്യക്ഷമായതിന്റെ കാരണം തേടുകയാണ് ശാസ്ത്രജ്ഞര്‍. ഇത്ര വലുപ്പമുള്ള നക്ഷത്രങ്ങള്‍ സാധാരണഗതിയില്‍ പൊട്ടിത്തെറിക്ക് (സൂപ്പര്‍നോവ) ശേഷമാണ് തമോഗര്‍ത്തങ്ങളായി മാറുക. എന്നാല്‍, ഈ നക്ഷത്രത്തിന്റെ കാര്യത്തില്‍ അങ്ങനെ ഒന്നുണ്ടായില്ലെന്നതാണ് ചോദ്യചിഹ്നമാകുന്നത്.
ഇത്രയേറെ അകലെയുള്ള നക്ഷത്രമായതിനാല്‍ ഇടയിലെ പൊടിപടലങ്ങള്‍ നക്ഷത്രത്തെ മറച്ചതാകാമെന്ന് ഒരു വിശദീകരണമുണ്ട്. എന്നാല്‍, സൂര്യന്റെ 25 ലക്ഷം ഇരട്ടി പ്രകാശമുള്ള നക്ഷത്രമാണ് ഇതെന്നത് ഇതിനുള്ള സാധ്യത കുറക്കുന്നു.
2011നും 2019നും ഇടക്കുള്ള കാലത്ത് എപ്പോഴോ ആണ് കിന്‍മാന്‍ കുള്ളന്‍ ഗാലക്സിയിലെ ഈ നക്ഷത്രത്തെ കാണാതായത്. യൂറോപ്യന്‍ സൗത്തര്‍ ഒബ്സര്‍വേറ്ററിയിലെ വെരി ലാര്‍ജ് ടെലസ്കോപ് (വിഎല്‍ടി) ഉപയോഗിച്ചായിരുന്നു പ്രപഞ്ച ശാസ്ത്രജ്ഞര്‍ ഈ നക്ഷത്രത്തെ നിരീക്ഷിച്ചിരുന്നത്.
സാധാരണ സൂര്യന്റെ എട്ട് ഇരട്ടിയില്‍ കൂടുതല്‍ പിണ്ഡമുള്ള നക്ഷത്രങ്ങളാണ് സൂപ്പര്നോവയെന്ന പൊട്ടിത്തെറി ഘട്ടത്തിലൂടെ കടന്നു പോയ ശേഷം തമോഗര്‍ത്തമായി മാറുന്നത്. ഈ പരിധിയില്‍ പെടുന്നതെന്ന് കണക്കാക്കിയിരുന്ന ആ ഭീമന് നക്ഷത്രം സൂപ്പര്‍നോവ ആവാതെ തമോഗര്‍ത്തമായി മാറിയതാകാമെന്നതാണ് മറ്റൊരു വിശദീകരണം. അങ്ങനെയെങ്കില്‍ പ്രപഞ്ച ശാസ്ത്രജ്ഞരുടെ അറിവിലെ ആദ്യ സംഭവമാണിത്.
സംഭവത്തില്‍ കൂടുതല്‍ പഠനങ്ങള്‍ വേണ്ടിവരുമെന്നാണ് ഡബ്ലിനിലെ ട്രിനിറ്റി ഗോളജിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. 2025ല്‍ സ്ഥാപിക്കുന്ന യൂറോപ്യന്‍ സൗത്തര്‍ ഒബ്സര്‍വേറ്ററി എക്സ്ട്രീംലി ലാര്‍ജ് ടെലസ്കോപ് നിലവില്‍ വരുന്നതോടെ കൂടുതല്‍ തെളിവുകള്‍ ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്.
മന്ത്ലി നോട്ടീസസ് ഓഫ് ദി റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റി ജേണലിലാണ് പഠന വിവരങ്ങള്‍ പ്രസിദ്ധീകരിച്ചുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക