റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന് 2036 വരെ ഭരിക്കാന്‍ അനുമതി നല്കുന്ന സുപ്രധാന ഭരണഘടനാ ഭേദഗതിക്ക് രാജ്യത്ത് നടന്ന വോട്ടെടുപ്പില്‍ അംഗീകാരം. രണ്ട് പതിറ്റാണ്ടായി റഷ്യയില്‍ ഭരണം തുടരുന്ന പുടിന് ഒന്നര പതിറ്റാണ്ട് കൂടി തുടര്‍ ഭരണം ഇതോടെ സാധ്യമാകും. വലിയ ഭൂരിപക്ഷത്തോടെയാണ് പുടിന്റെ ഭരണം തുടരാനുള്ള ഭേദഗതിക്ക് രാജ്യം അംഗീകാരം നല്‍കിയത് എന്ന് റഷ്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുമ്പേ തന്നെ ആവശ്യമായ ഭൂരിപക്ഷം പുട്ടിന് ഉറപ്പിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
ഏഴ് ദിവസങ്ങളിലായാണ് ഭരണഘടനാ ഭേദഗതിക്കുള്ള വോട്ടെടുപ്പ് നടന്നത്. 60 ശതമാനം വോട്ടുകളും എണ്ണിക്കഴഞ്ഞപ്പോള്‍ അതില്‍ 76.9 ശതമാനം ജനങ്ങളും പുടിനെ പിന്തുണച്ചുവെന്ന് കമ്മിഷന് അറിയിച്ചു.
റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ കെജിബിയിലെ ഉദ്യോഗസ്ഥനായിരുന്നു പുടിന്. പിന്നീട് രാഷ്ട്രീയത്തിലേക്ക് വന്നു. പ്രസിഡന്റായും പ്രധാനമന്ത്രിയായും രണ്ട് പതിറ്റാണ്ടായി പുടിന് റഷ്യയുടെ ഭരണ നേതൃത്വത്തിലുണ്ട്. ജനാധിപത്യത്തിലൂടെ ഏകാധിപത്യം ഉറപ്പിക്കുന്ന ലോകത്തെ നേതാവായാണ് പുടിനെ വിലയിരുത്തുന്നത്. പുതിയ ഭേദഗതിയോടെ 16 വര്‍ഷം കൂടി പുടിന് അധികാരത്തില്‍ തുടരാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക