തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കാത്തവർക്ക് 10,000 രൂപ പിഴ ചുമത്താൻ നീക്കമെന്ന് റിപ്പോർട്ട്. വീണ്ടും നിർദേശം ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവും ലഭിക്കും. സമൂഹ വ്യാപന സാധ്യതകൾ വർധിച്ച സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ശക്തമായ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നതെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.
ദിനംപ്രതി കൊവിഡ് കേസുകൾ വർധിക്കുന്നതിനാൽ സമൂഹ വ്യാപന സാധ്യതകൾ കേരളത്തിൽ നിലവിലുണ്ട്. ഉറവിടമറിയാത്ത രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ സ്ഥിതിഗതികൾ മോശമായി തുടരുകയാണ്. ഞായറാഴ്ച വൈകീട്ട് തലസ്ഥാനത്ത് ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നിർദേശങ്ങൾ ലംഘിക്കുന്നവരിൽ നിന്നും പിഴ ചുമത്താൻ തീരുമാനിച്ചത്.
പൊതുസ്ഥലത്ത് മാസ്ക് നിർബന്ധമാണ്. മാസ്ക് ധരിക്കാത്തവർക്ക് 10,000 രൂപ പിഴ ചുമത്തും. ജോലി സ്ഥലങ്ങൾ, വാഹനങ്ങൾ, ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവടങ്ങളിൽ മാസ്ക് നിർബന്ധമാണ്. പൊതു സ്ഥലങ്ങളിലും പരിപാടികളിലും ആറടി സാമൂഹിക അകലം പാലിക്കണം. പണിമുടക്ക്, ധർണ, മാർച്ചുകൾ, പ്രതിഷേധങ്ങൾ എന്നിവയ്ക്ക് സർക്കാർ അനുമതി വേണം. അനുമതി ലഭിച്ചാൽ 10 പേർക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ.
ഫുട് പാത്തുകളിലും പൊതു സ്ഥലങ്ങളിലും തുപ്പാൻ പാടില്ല. ഷോപ്പുകളിലും കടകളിലും ഒരു സമയം 25 പേരിൽ കൂടുതൽ പാടില്ല. സാനിറ്റൈസർ അടക്കമുള്ള മുൻകരുതലുകൾ കടകളിൽ ലഭ്യമാക്കണം.
50 പേരെ വിവാഹങ്ങൾ പങ്കെടുപ്പിക്കാം. സംസ്കാര ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ പാടില്ല. സാമൂഹ്യ അകലം പാലിക്കേണ്ടത് നിർബന്ധമാണ്. സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തുന്നവർ റവന്യൂ വകുപ്പിന്റെ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക