തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിക് ക്യാരിയര്‍ വഴി സ്വര്‍ണം കടത്തുന്നതിനു പിന്നില്‍ വന്‍ഗ്രൂപ്പുകളെന്ന നിഗമനത്തില്‍ കസ്റ്റംസ്. ഇപ്പോള്‍ അറസ്റ്റിലായ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനോ മറ്റൊരു പ്രതി സ്വപ്ന സുരേഷിനോ സ്വര്‍ണക്കടത്ത് ആര്‍ക്കു വേണ്ടി എന്നതിന്റെ കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങള്‍ വഴി പത്തിലേറെ തവണ ഇവര്‍ വ്യാജരേഖകള്‍ ചമച്ച് ഇപ്പോഴും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരാണെന്നു കാട്ടി സ്വര്‍ണം കടത്തിയിട്ടുണ്ട്. കൊച്ചിയിലെ ഒരു ഫൈസല്‍ ഫരീദാണ് തങ്ങളില്‍ നിന്ന് സ്വര്‍ണ കൈപ്പറ്റിയിരുന്നെന്നാണ സരിത് നല്കിയ മൊഴി.
എന്നാല്‍, ഇയാളും മറ്റൊരു ക്യാരിയല്‍ മാത്രമാണെന്നാണ് കസ്റ്റംസ് കരുതുന്നത്. കേരളത്തിലെ ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക് സ്വര്‍ണം ഒഴുകുന്നതെന്ന ചില സൂചനകള്‍ കസ്റ്റംസിനു ലഭിച്ചിട്ടുണ്ട്. കുറഞ്ഞ കാലയളവില്‍ വന്‍തോതില്‍ സ്വത്തുക്കളും സ്ഥാപനങ്ങളും സ്വന്തമാക്കിയ ഈ ഗ്രൂപ്പ് ഗള്‍ഫ് രാജ്യങ്ങളിലും ജ്വല്ലറി അടക്കം പലസ്ഥാപനങ്ങളുമുണ്ട്. എന്നാല്‍, ഇവരിലേക്ക് സ്വര്‍ണം എത്തുന്ന വഴികള്‍ ഇപ്പോഴും കസ്റ്റംസിനു കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
അഞ്ചിലേറെ ക്യാരിയര്‍മാര്‍ വഴിയാണ് അവസാന ഇടത്തേക്ക് സ്വര്‍ണം എത്തുന്നത്. തുടക്കത്തിലുള്ള ഇടനിലക്കാരെക്കാള്‍ വളരെ വലിയ വിശ്വസ്തരെയാണ് അവസാന കണ്ണിയില്‍ സ്വര്ണക്കടത്തുകാര് നിയോഗിക്കുക. അതിനാല്‍ തന്നെ ആദ്യ ഇടനിലക്കാര്‍ പിടിയിലായാലും യഥാര്‍ഥ കള്ളക്കടത്തുകാരെ കണ്ടെത്തുക പ്രയാസകരമാകും. ഇത്തരം ഇടിലക്കാര്‍ക്കെല്ലാം നേരിട്ട് പണമായി ആണ് കമ്മിഷന് നല്‍കുക. ഒരു തരത്തിലുള്ള ബാങ്ക് ഇടപാടുകളും കമ്മിഷന് കാര്യത്തില്‍ ഉണ്ടാകില്ലെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രധാനപ്രതി സ്വപ്ന സുരേഷിന്റെ അറസ്റ്റോടു കൂടി മാത്രമേ സ്വര്‍ണക്കടത്തിന്റെ കൂടുതല്‍ ആഴങ്ങള്‍ കണ്ടെത്താകൂ.
അതേസമയം, ജ്വല്ലറി ആവശ്യങ്ങള്‍ക്കായി മാത്രം ഇത്രയധികം സ്വര്‍ണം കടത്താറില്ലെന്നും മറ്റുതരത്തിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതു ഉപയോഗിച്ചിട്ടുണ്ടോ എന്നത് കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക