ഡൽഹി: രാജ്യത്ത് കോവിഡ് സമൂഹ വ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ. മന്ത്രിമാരുമായുള്ള യോഗത്തിനു ശേഷമാണു കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിൽ സമൂഹ വ്യാപനമില്ലെന്നാണു വിദഗ്ധരുമായി നടത്തിയ ചർച്ചയിൽ അറിയിച്ചത്. ചില ചെറിയ പ്രദേശങ്ങളിൽ വ്യാപനം കൂടുതലായിരിക്കാം. എന്നാൽ രാജ്യം എന്ന നിലയിൽ സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കോവിഡ് രോഗം ഏറ്റവും മോശമായി ബാധിച്ച ലോകത്തെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യയെന്നാണ് ടിവിയിൽ കാണിക്കുന്നത്. കാര്യങ്ങൾ ശരിയായ രീതിയിൽ കാണേണ്ടതു പ്രധാനമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത് രാജ്യമാണ് ഇന്ത്യ. ഇവിടെ പത്തുലക്ഷത്തിൽ 538 എന്ന രീതിയിലാണു രോഗികൾ.
എന്നാൽ ലോകത്തിലാകെ ശരാശരി 1,453 ആണെന്നും ഹർഷവർധൻ വ്യക്തമാക്കി. ഇന്ത്യയിലെ നിലവിലെ കോവിഡ് കേസുകളിൽ 90 ശതമാനവും എട്ട് സംസ്ഥാനങ്ങളിലാണു റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. മരണങ്ങളിൽ 86 ശതമാനവും ആറ് സംസ്ഥാനങ്ങളിലാണ്. മരണ നിരക്ക് 2.75 ശതമാനം.
രാജ്യത്ത് സാംപിൾ പരിശോധനയും വർധിച്ചു വരികയാണ്. ജൂലൈ എട്ടു വരെ 1,07,40,832 സാംപിളുകൾ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ബുധനാഴ്ച മാത്രം 2,67,061 സാംപിളുകളാണു പരിശോധിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്ത് 24,879 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 487 പേർ മരിച്ചു. 2,69,789 പേരാണു നിലവിൽ രോഗം ബാധിച്ചു ചികിത്സയിലുള്ളത്. ആകെ രോഗികളായവർ 7,67,296. രാജ്യത്തെ ആകെ മരണ സംഖ്യ 21,129.
പ്രതികരിക്കാൻ ഇവിടെ എഴുതുക