കൊച്ചി : മാതാവിന്റെ ചികിത്സയ്ക്ക് ബാങ്കിലെത്തിയ പണം കൈകാര്യം ചെയ്യാൻ അനുവദിക്കാത്തതിനു ഭീഷണി നേരിടുന്ന കണ്ണൂർ സ്വദേശിനി വർഷ പൊലീസിൽ പരാതി നൽകി. എറണാകുളം ഡിസിപി ജി. പൂങ്കുഴലി ഐപിഎസിനു ലഭിച്ച പരാതിയെ തുടർന്നു പൊലീസ് ഇവർ താമസിക്കുന്ന സ്ഥലത്തെത്തി യുവതിയുടെ മൊഴിയെടുത്തു.
എറണാകുളം ചേരാനല്ലൂർ പൊലീസ് സ്റ്റേഷന്റെ താൽക്കാലിക ചുമതലയുള്ള പാലാരിവട്ടം എസ്ഐ സജിയും സംഘവുമാണ് സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തിയത്. കോവിഡ് രോഗിയുമായി ഇടപഴകിയതിനെ തുടർന്നു സ്ഥലം എസ്ഐ രൂപേഷ് ക്വാറന്റീനിലായ സാഹചര്യത്തിലാണ് ഇത്. പരാതി ലഭിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം എസ്ഐ ഇവിടെ എത്തി യുവതിയുമായി സംസാരിച്ചിരുന്നു. തുടർന്നാണ് ഇന്ന് എത്തി വിവരങ്ങൾ ശേഖരിക്കുകയും മൊഴിയെടുക്കുകയും ചെയ്തിരിക്കുന്നത്.
ചികിത്സയ്ക്കു പണം ഇല്ലാത്തതറിഞ്ഞു തന്നെ ആദ്യം സഹായിക്കുന്നതിന് എത്തിയ സാജൻ കേച്ചേരി എന്നയാളും അദ്ദേഹത്തിന്റെ ആളുകളും ഫോണിൽ വിളിച്ചും സമൂഹമാധ്യമങ്ങളിലൂടെയും ഭീഷണിപ്പെടുത്തുന്നെന്നാണു പരാതി. അതോടൊപ്പം പെൺകുട്ടിയെ അപരിചിത നമ്പരുകളിൽനിന്നു വിളിച്ചു സാജൻ പറഞ്ഞിട്ടാണു വിളിക്കുന്നത്, പണം നൽകുമെന്നു പറഞ്ഞു എന്ന മട്ടിലുള്ള സഹായ അഭ്യർഥനകളും എത്തുന്നതായി പെൺകുട്ടി പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഫോണിലൂടെയുള്ള ഭീഷണി ഭയന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നും യുവതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
മാതാവിന്റെ ചികിത്സയ്ക്കായി പണം ഇല്ലാതെ വന്നപ്പോൾ സഹായിക്കുന്നതിനായി സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പ്രചരിപ്പിക്കുകയും ഒരു കോടി 35 ലക്ഷം രൂപയോളം രൂപ പെൺകുട്ടിയുടെ അക്കൗണ്ടിലെത്തുകയും ചെയ്തിരുന്നു. ചികിത്സയ്ക്കായി ആവശ്യമുള്ള 30 ലക്ഷം രൂപ കഴിച്ചുള്ള തുക തനിക്കു കൂടി കൈകാര്യം ചെയ്യാൻ സാധിക്കും വിധം അക്കൗണ്ടിലേക്കു മാറ്റണമെന്നാണു സാജൻ കേച്ചേരി ആവശ്യപ്പെടുന്നത് എന്നു കഴിഞ്ഞ ദിവസം പെൺകുട്ടി ഫെയ്സ്ബുക് ലൈവിലൂടെ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ യുവതിയെ സഹായിക്കുന്നവർക്കു നേരെയും സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി ഉയർത്തിയതായും ആരോപണമുണ്ട്.
അതേസമയം, തനിക്കു ലഭിച്ച തുക ഉപയോഗിച്ചു തന്നോടൊപ്പം ചികിത്സയിലുള്ള ഒരു യുവതിയെ സഹായിക്കുന്നുണ്ടെന്നും ബാക്കി തുകയുടെ കാര്യത്തിൽ വരും ദിവസങ്ങളിൽ സാമൂഹിക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നാണു യുവതിയുടെ നിലപാട്. മാതാവിന്റെ ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും മൂന്നു മാസം കൂടി തുടർ ചികിത്സ ആവശ്യമുണ്ട്. ഇതിനു വേണ്ടി വരുന്ന തുക കൂടി കരുതി വയ്ക്കേണ്ടതുണ്ടെന്നും അതിനുശേഷം ബാക്കി തുകയുടെ കാര്യത്തിൽ തീരുമാനം എടുക്കുമെന്നുമാണു യുവതി ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം അക്കൗണ്ടിൽ കിടക്കുന്ന തുകയ്ക്കു വേണ്ടി സാജൻ കേച്ചേരി എന്നയാൾ അയച്ച ആളുകൾ ആശുപത്രിക്കു സമീപത്ത് ഇവർ താമസിക്കുന്ന വീട്ടിലെത്തിയിരുന്നതായി പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. അന്നു പണം നൽകിയില്ലെന്നും പെൺകുട്ടി താമസിച്ചിരുന്ന വീട്ടിൽനിന്നു ഗുണ്ടകളെ ഉപയോഗിച്ച് ഇവരെ ഇറക്കി വിട്ടതായും സമൂഹ മാധ്യമങ്ങളിലൂടെ സാജൻ കേച്ചേരി ആരോപിച്ചു.
എന്നാൽ താൻ ആരേയും ഇറക്കി വിട്ടതല്ലെന്നും താമസിക്കുന്ന വീടിന്റെ ഉടമ അവിടെ സ്ത്രീകൾ മാത്രം താമസിക്കുന്ന സ്ഥലമായതിനാൽ പോകണമെന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായതെന്നും പെൺകുട്ടി പറയുന്നു. തന്റെ മാതാവ് മരിച്ചു പോയാൽ ഉണ്ടാകുമായിരുന്നതിനെക്കാൾ വലിയ വിഷമത്തിലാണ് താനുള്ളതെന്നും തന്റെ സഹോദരിയെ വരെ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും വർഷ ഫെയ്സ്ബുക്കിലൂടെ കരഞ്ഞ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക